വധശിക്ഷയില്ല; എട്ട് ഇന്ത്യക്കാരുടെ ശിക്ഷ ഇളവ് ചെയ്ത് ഖത്തര്‍ കോടതി

കേസില്‍ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും മൂന്നാമത്തെ വാദം വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ദുബായില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

author-image
ഗള്‍ഫ് ഡസ്ക്
New Update
qatar jail.jpg

ചാരവൃത്തി ആരോപിച്ച് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുെ ശിക്ഷ ഖത്തര്‍ കോടതി വെട്ടിക്കുറച്ചു. ശിക്ഷാ വിധിക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അംഗീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവവികാസം. കേസില്‍ വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ ഇന്ത്യന്‍ അധികാരികള്‍ നിയമ സംഘവുമായും കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. 

Advertisment

കഴിഞ്ഞ ഒക്ടോബറിലാണ് ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.   'ദഹ്‌റ ഗ്ലോബല്‍ കേസില്‍ ശിക്ഷകള്‍ കുറച്ച ഖത്തറിലെ അപ്പീല്‍ കോടതിയുടെ ഇന്നത്തെ വിധി ഞങ്ങള്‍ ശ്രദ്ധിച്ചു. വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്,' MEA ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. 'ഖത്തറിലെ ഞങ്ങളുടെ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്ന് അപ്പീല്‍ കോടതിയില്‍ ഹാജരായിരുന്നു. വിഷയത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം നിന്നു. എല്ലാ കോണ്‍സുലാര്‍, നിയമ സഹായങ്ങളും ഞങ്ങള്‍ തുടര്‍ന്നും നല്‍കും. ഖത്തര്‍ അധികാരികളുമായി വിഷയം ചര്‍ച്ച ചെയ്യുന്നതും തുടരും,' മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ കമ്പനിയായ അല്‍ ദഹ്‌റയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഖത്തര്‍ അധികൃതരോ ന്യൂഡല്‍ഹിയോ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ കുറ്റാരോപണം പരസ്യമാക്കിയിട്ടില്ല. അടുത്തിടെ  മുന്‍ നാവികസേനാ ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജയിലിലെത്തിയ അംബാസിഡര്‍ ഇവരെ നേരില്‍ കണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇന്ത്യക്കാര്‍ക്ക് എല്ലാ രീതിയിലും നയതന്ത്ര സഹായം ഉറപ്പാക്കാന്‍ ശ്രമം തുടരുകയാണ്.

കേസില്‍ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും മൂന്നാമത്തെ വാദം വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ദുബായില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും ഉച്ചകോടിക്കിടെ ഇക്കാര്യം ചര്‍ച്ച ചെയ്തെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അംബാസിഡര്‍ക്ക് ജയിലിലെത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയത്. 

നേരത്തെ എട്ട് ഇന്ത്യക്കാരുടെയും മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചിരുന്നു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. 

വധശിക്ഷ സംബന്ധിച്ച വിധി ഞെട്ടിക്കുന്നതാണെന്ന ആദ്യ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. കേസിലെ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തു. പിന്നാലെ ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാം?ഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.

2022 ഓഗസ്റ്റില്‍ ഇസ്രായേലിന്റെ ചാരന്മാരായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരെ ഖത്തര്‍ കസ്റ്റഡിയിലെടുത്തത്. ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരെയാണ് ഖത്തര്‍ ഇന്റലിജന്‍സ് ഏജന്‍സി അറസ്റ്റ് ചെയ്തത്. 

എട്ട് പേരും ഖത്തറിലെ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജി ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. ഖത്തര്‍ എമിരി നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്നതാണ് ഈ കമ്പനി. ഖത്തര്‍ പ്രതിരോധ വകുപ്പ്, സുരക്ഷ, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രാദേശിക പങ്കാളിയെന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്.റോയല്‍ ഒമാന്‍ എയര്‍ഫോഴ്സ് റിട്ടയേര്‍ഡ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ഖമീസ് അല്‍ അജാമിയാണ് ഈ കമ്പനിയുടെ സിഇഒ.

 

latest news arindam bagji narendra modi qatar
Advertisment