ദോഹ: ദോഹയിൽ കിങ് ഫിഷിനെ (അയക്കൂറ) പിടിച്ചാൽ ഇനി പിടിവീഴും. പ്രജനന കാലത്തെ മീൻപിടിത്തം തടയുന്നതിന്റെ ഭാഗമായി കർശന മാർഗനിർദേശമാണ് ദോഹ നഗരസഭ പുറത്തിറക്കിയിട്ടുള്ളത്.
കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി കിങ് ഫിഷ് പിടിക്കുന്നതിന് രണ്ട് മാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ 5000 റിയാലാണ് പിഴയും ഈടാക്കും.
ഒക്ടോബർ 15 വരെയുള്ള നിരോധിത കാലയളവിൽ വല ഉപയോഗിച്ച് കിങ് ഫിഷിനെ പിടിക്കാൻ പാടില്ല. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഹലാഖ് എന്ന പ്രത്യേകതരം വലയുടെ വിൽപനയും വല ബോട്ടുകളിൽ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.
നിരോധിത കാലയളവിൽ നഗരസഭ-പരിസ്ഥിതി മന്ത്രാലയങ്ങളിൽ നിന്നുള്ള ലൈസൻസ് എടുത്തശേഷം ഗവേഷണത്തിന് വേണ്ടി കിങ് ഫിഷിനെ പിടിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ഫിഷറീസ് വകുപ്പിന്റെ ലൈസൻസുള്ള ബോട്ടുകൾക്കും ചെറുകപ്പലുകൾക്കും ഈ കാലയളവിൽ ചൂണ്ട ഉപയോഗിച്ച് മീൻപിടിക്കാൻ അനുവാദമുണ്ട്. മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മീൻ പിടിത്തവും നിരോധിച്ചു.
നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.