/sathyam/media/media_files/2025/04/02/oNrHI4Thp0YOcz0L17eK.jpg)
റിയാദ്: സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ നാളെ മുതൽ സമ്പൂർണ മാറ്റം. അറബിക്ക് പകരം ഇനി ഇംഗ്ലീഷിലും സ്ഥാപനങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം.
ഒരു വാണിജ്യ രജിസ്‌ട്രേഷനിൽ തന്നെ ഒരു നിക്ഷേപകന് വിവിധ സ്ഥാപനങ്ങളും സേവനങ്ങളും നടത്താനാകും. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് നടപടി.
സൗദിയിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും തുടങ്ങാൻ അനുവദിക്കുന്നതാണ് സി.ആർ അഥവാ കൊമേഴ്‌സ്യൽ രജിസ്റ്റർ. പല പ്രവിശ്യകളിലും പല രീതിയായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതെല്ലാം മാറ്റി സമ്പൂർണ പരിഷ്‌കരണമാണ് നാളെ മുതൽ പ്രാബല്യത്തിലാകുന്നത്.
ഇനി ഓരോ വർഷവും ഒറ്റ ക്ലിക്കിലൂടെ വിവരങ്ങൾ മാത്രം അപ്‌ഡേറ്റ് ചെയ്താൽ മതി. ഇനി ഒരു വ്യക്തിക്ക് സൗദിയിൽ സ്ഥാപനം തുടങ്ങാൻ ഒറ്റ രജിസ്‌ട്രേഷൻ മതി. നേരത്തെ ഓരോ സ്ഥാപനത്തിനും ഓരോ സി.ആർ വേണമായിരുന്നു.
നിലവിലുള്ള ഒരു വ്യക്തിയുടെ പല സ്ഥാപനങ്ങൾ ഏഴക്കമുള്ള പുതിയ ഒറ്റ സീ.ആർ സിസ്റ്റത്തിലേക്ക് മാറ്റാൻ അഞ്ച് വർഷം സാവകാശമുണ്ട്. ഇംഗ്ലീഷിലും സ്ഥാപനങ്ങളുടെ പേര് നൽകാമെന്നതും പുതിയ മാറ്റമാണ്.
ഇവയിൽ അക്ഷരങ്ങൾക്കൊപ്പം അക്കങ്ങളും ചേർക്കാം. ഇവ നേരത്തെ അനുവദിച്ചിരുന്നില്ല. ട്രേഡ് നെയിം പ്രത്യേകമായും ഇനി പരിഗണിക്കും. ആർക്കെങ്കിലും ട്രേഡ് നെയിം പിന്നീട് വിൽക്കണമെന്ന് തോന്നിയാൽ അതിനു വേണ്ടിയാണിത്. നാളെ അഥവാ 2025 ഏപ്രിൽ 3 മുതൽ മുതൽ ഇവയെല്ലാം പ്രാബല്യത്തിലാകും.