/sathyam/media/media_files/2025/08/14/images-1280-x-960-px33-2025-08-14-20-38-47.jpg)
റിയാദ്: മനുഷ്യബന്ധങ്ങളുടെ ആഴവും ത്യാഗത്തിന്റെ മഹത്വവും വിളിച്ചോതുന്ന അപൂർവമായ ഒരു സംഭവം സൗദി അറേബ്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു.
തന്റെ രണ്ടാമത്തെ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഭർത്താവ് വൃക്ക ദാനം ചെയ്തപ്പോൾ, ഒന്നാം ഭാര്യ തന്റെ കരളിന്റെ ഒരു ഭാഗം ദാനം ചെയ്ത് മാതൃകയായി.
രണ്ട് ഭാര്യമാരുള്ള ഒരു സൗദി പൗരനാണ് ഈ കഥയിലെ നായകൻ. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയുടെ വൃക്കകളും കരളും ഗുരുതരമായ രോഗബാധയെ തുടർന്ന് പ്രവർത്തനരഹിതമായി.
ജീവൻ നിലനിർത്താൻ അടിയന്തരമായി വൃക്കയും കരളും മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ സങ്കീർണ്ണമായ അവസ്ഥയിൽ ഭർത്താവ് മുന്നോട്ട് വരികയായിരുന്നു.
തന്റെ രണ്ടാമത്തെ ഭാര്യക്ക് വൃക്ക ദാനം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ, കരൾ മാറ്റിവെയ്ക്കാനുള്ള ദാതാവിനെ കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു.
ഈ ഘട്ടത്തിലാണ് ഒന്നാമത്തെ ഭാര്യയുടെ അപ്രതീക്ഷിതവും മഹത്തരവുമായ തീരുമാനം.
തന്റെ ഭർത്താവിന്റെയും രണ്ടാം ഭാര്യയുടെയും ദുരിതത്തിൽ വേദനിച്ച അവർ, താൻ കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് നടന്ന ശസ്ത്രക്രിയയിൽ ഭർത്താവിൽ നിന്ന് വൃക്കയും ഒന്നാം ഭാര്യയിൽ നിന്ന് കരളിന്റെ ഒരു ഭാഗവും വിജയകരമായി സ്വീകരിച്ച് രണ്ടാമത്തെ ഭാര്യയുടെ ജീവൻ രക്ഷിച്ചു.
ഈ സംഭവം സൗദി സമൂഹത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഭർത്താവിന്റെയും ഒന്നാം ഭാര്യയുടെയും ഈ ത്യാഗവും സ്നേഹവും, രക്തബന്ധങ്ങൾക്കപ്പുറമുള്ള മനുഷ്യബന്ധങ്ങളുടെ ആഴം എത്ര വലുതാണെന്ന് ഓർമ്മിപ്പിക്കുന്നു.
ഈ വാർത്ത വലിയ രീതിയിൽ പ്രചരിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രശംസ നേടുകയും ചെയ്തു. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഉദാത്ത മാതൃകയാണ് ഈ കുടുംബം നൽകുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.