ജിദ്ദ: കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി റിയാദ് വ്യോമയാന മേഖല. ഇതിന്റെ ഭാഗമായി റിയാദ് എയർ പ്രവർത്തന മേഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു. അതിനായി, ഫ്ലീറ്റ് സൈസ് വർധിപ്പിക്കുന്നതിനുള്ള കരാർ ഉടൻ പ്രഖ്യാപിക്കുമെന്നും അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ സർവീസ് ആരംഭിക്കുമെന്നും റിയാദ് എയറിലെ മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഒസാമ അൽ-നുവൈസർ പറഞ്ഞു.
അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ റിയാദ് എയറിന് ആദ്യ വിമാനം ലഭിക്കുമെന്നാണ് കരുതുന്നത്. 2025-ൽ തന്നെ ബാക്കിയുള്ള വിമാനങ്ങളുമെത്തുന്നതോടെ ആകെ 39 വിമാനങ്ങളാണ് അടുത്ത വർഷം മാത്രം റിയാദിന് ലഭിക്കുക. വിമാനങ്ങൾ ലഭിക്കുന്നതോടെ ക്രൂ-പൈലറ്റ് പരിശോധനകളും പരീക്ഷണ പറക്കലുകളും പൂർത്തിയാക്കും. തുടർന്ന് അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ ആദ്യ സർവീസുകൾ പ്രഖ്യാപിക്കുമെന്നും ഒസാമ അൽ-നുവൈസർ പറഞ്ഞു. 2030-ഓടെ ലോകത്തെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്.