സലാല: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ നായർ ദീർഘകാലം ഒമാനിലെ നഴ്സായി ജോലി നോക്കിയിരുന്നതായി റിപ്പോർട്ട്.
സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്‌സായി ഇവർ ജോലി നോക്കിയിട്ടുണ്ട്.
ഇവിടെ നിന്നും ഒരു വർഷം മുമ്പാണ് യു.കെ.യിലേക്ക് ജോലിക്കായി പോവുന്നത്. കോഴഞ്ചേരി സർക്കാർ ആശുപത്രിയില്‍ നഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു.
അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക് എത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.
വീട്ടില്‍ രണ്ട് മക്കളും അമ്മയുമാണുള്ളത്. മൂത്തമകന്‍ പത്താം ക്ലാസിലും ഇളയ മകള്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.
രഞ്ജിതയുടെ അമ്മ തുളസി കുട്ടിയമ്മ ക്യാന്‍സര്‍ രോഗിയാണ്.
വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ഉടന്‍തന്നെ നടത്താന്‍ ഇരിക്കുകയായിരുന്നു മരണം രഞ്ജിതയെ കവർന്നെടുത്തത്. രണ്ട് സഹോദരങ്ങൾ മസ്‌കറ്റിൽ ജോലി ചെയ്യുന്നു.