/sathyam/media/media_files/2025/08/09/3cf7a176-5313-4ddb-9686-2b5cc806255f-2025-08-09-20-47-34.jpg)
മക്ക: സൗദി ഇസ്ലാമിക കാര്യ - പ്രബോധന മന്ത്രാലയം സംഘടിപ്പിക്കുന്ന 45 )o മത് കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിശുദ്ധ ഖുർആൻ മത്സരം ഇരു തിരുഹറമുകളുടെ സേവകൻ കൂടിയായ സൗദി ഭരണാധികാരി സൽമാൻ രാജാവ് ശനിയാഴ്ച ഉദ്‌ഘാടനം ചെയ്തു. മത്സരത്തിൽ 128 രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്നുണ്ട്. ഖുർആൻ മനഃപാഠമാക്കൽ, പാരായണം, വ്യാഖ്യാനം എന്നീ മത്സര ഇനങ്ങളിലായി 179 പേരാണ് മത്സരിക്കാനുള്ളത്.
4 ദശലക്ഷം റിയാൽ (ഏതാണ്ട് 10 കോടി രൂപ) വിലമതിക്കുന്നതാണ് ഖുർആൻ മത്സരത്തിലെ വിജയികൾക്കുള്ള മൊത്തം സമ്മാനങ്ങൾ. വിജയികൾക്ക് അവരുടെ മികവിനുള്ള അംഗീകാരമായും വിശുദ്ധ ഖുർആൻ മനഃപാഠമാക്കുന്നതിനും അതിനെ സേവിക്കുന്നതിനുമായാണ് ഈ സാമാനങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്.
മക്കയിലെ മസ്ജിദുൽ ഹറമിൽ വെച്ചാണ് മത്സരങ്ങൾ. നാലര പതിറ്റാണ്ട് പിന്നിടുന്ന മത്സരത്തിൽ ഇത്രയധികം മത്സരാർത്ഥികൾ പങ്കെടുക്കുന്നത് ഇതാദ്യമാണെന്ന് അധികൃതർ അറിയിച്ചു. ഖുർആൻ മത്സര മേഖലയിലെ രാജ്യാന്തര താല്പര്യത്തെ ഇത് അടയാളപ്പെടുത്തുന്നതായും പ്രസ്താവന തുടർന്നു.
ഖുർആൻ സേവനത്തിൽ കാണിക്കുന്ന താല്പര്യത്തിന് മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് സൗദി ഭരണകൂടത്തിന് നന്ദി പറഞ്ഞു.
എല്ലാ വർഷവും ലോകമെമ്പാടുമുള്ള ഖുർആൻ പാരായണ, മനഃപാഠ പ്രതിഭകളുടെ പ്രത്യേക സംഘം മക്കയിൽ മസ്ജിദുൽ ഹറമിൽ ഒരുമിച്ചു കൂടുന്നുവന്നതും മത്സരത്തിന്റെ പുണ്യമാണ്.