റിയാദ്: ഓർമ്മകൾ, അനുഭവങ്ങൾ, ജീവിതയാത്രകൾ തുടങ്ങിയവ പങ്കുവച്ചുകൊണ്ട് ആത്മരേഖ എന്ന പേരിൽ സംഘടിപ്പിച്ച റിയാദ് ചില്ലയുടെ ജൂലൈ മാസത്തെ 'എന്റെ വായന' ശ്രദ്ധേയമായി മാറി. വ്യത്യസ്ഥ മേഖലയിൽ നിന്നുള്ള അഞ്ചുപേരുടെ ഓർമ്മക്കുറിപ്പുകളാണ് അവതരിപ്പിക്കപ്പെട്ടത്.
മനസിനെയും ഭാവനെയും തൊട്ടുണർത്തി ബാല്യകാല സ്മരണകൾ അനുവാചകരിൽ നിറച്ച അപൂർവ സാഹിത്യസമാഹാരമായ മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്തകാലത്തിന്റെ’ വായനാനുഭവം പങ്കുവച്ചുകൊണ്ട് സീബ കൂവോട് വായനക്ക് തുടക്കം കുറിച്ചു. പ്രിയ കഥാകാരിയുടെ സുഗന്ധവാഹികളായ ഗ്രാമസ്മൃതികളും ആമിയുടെ ബാല്യകാലസ്മരണകളും സീബ സദസുമായി പങ്കുവച്ചു.
/sathyam/media/media_files/img-20240728-wa0037.jpg)
കേരളത്തിലെ നക്സൽബാരി പ്രസ്ഥാനത്തിന്റെ നായികയായിരുന്ന കെ. അജിതയുടെ ജീവിതരേഖയായ 'ഓർമ്മക്കുറിപ്പുകൾ 'എന്ന കൃതി വിപിൻ കുമാർ അവതരിപ്പിച്ചു. ആദ്യകാല വിപ്ലവപ്രവർത്തകരായിരുന്ന കുന്നിക്കൽ നാരായണന്റെയും മന്ദാകിനിയുടെയും ഏക മകളായി പിറന്ന കേരളത്തിൽ വിപ്ലവത്തിന്റെ ഇടിമുഴക്കങ്ങൾ ഉയർത്തിയ അജിതയുടെ സമരതീഷ്ണമായ നാളുകൾ പങ്കുവയ്ക്കുന്ന ഓർമ്മക്കുറിപ്പുകൾ എകാലത്തും വായിക്കപ്പെടേണ്ടതാണെന്ന് വിപിൻ ഓർമ്മിപ്പിച്ചു.
ചലച്ചിത്രനടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ 'മാട്ട്' എന്ന കൃതിയുടെ വായന പ്രിയ വിനോദ് പങ്കുവച്ചു. സ്വന്തം സ്മരണകളും കഥകളും കവിതയും അടങ്ങിയ കൃതിയിലെ ഗ്രാമ്യകഥകളും മിത്തും പ്രിയ സദസിനുമുന്നിൽ വിശദീകരിച്ചു.
കവിയും അധ്യാപകനുമായ ഷാജു വി.വി എഴുതിയ 'സാനിയമിർസ എന്ന പൂച്ചയുടെ ദുരൂഹ മരണം' എന്ന കൃതിയുടെ വായനുഭവമാണ് ഷെബി അബ്ദുൾ സലാം പങ്കുവച്ചത്. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും അനുഭവങ്ങൾ അയവിറക്കുന്ന കോവിഡ് കാലത്തിലെ ജീവിതാനുഭവങ്ങൾ, മനുഷ്യാവസ്ഥകൾ തുടങ്ങി ഈ കൃതി പരിചയപ്പെടുത്തുന്ന മാനസികതലങ്ങൾ ഷെബിയുടെ വായനാനുഭവത്തിലൂടെ കടന്നുവന്നു.
ലോക മാകെ ചർച്ച ചെയ്ത 'ഞാൻ നുജൂദ്. വയസ്സ് 10 വിവാഹമോചിത' എന്ന കൃതിയിലൂടെ നാമറിഞ്ഞ വേദന വി.കെ ഷഹീബ പങ്കുവെച്ചു. യമനിലെ ഗ്രാമത്തിൽ നിന്നും ശൈശവ വിവാഹത്തിന്റെ മുറിവുകൾ ലോകത്തോട് വിളിച്ചു പറയാൻ ധൈര്യം കാണിച്ച നുജൂദ് എന്ന ബാലികയുടെ സമാനതകൾ ഇല്ലാത്ത പോരാട്ടത്തിന്റെ തീഷ്ണമായ അനുഭവങ്ങൾ ഷഹീബ വിവരിച്ചു.
വായനക്ക് ശേഷം നടന്ന ചർച്ചയിൽ കെ.പി.എം സാദിഖ്, സെബിൻ ഇക്ബാൽ, റസൂൽ സലാം, നിഖില സമീർ, അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു. നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.