/sathyam/media/media_files/2024/11/04/img-20241104-wa0064.jpg)
റിയാദ്: അച്ഛനമ്മമാർ നഷ്ടപ്പെടുമ്പോൾ മാത്രമേ അവരുടെ വില എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ പറ്റു. എന്റെ ചെറിയ പ്രായത്തിൽ അവർ നഷ്ടപ്പെട്ടു. അടുത്ത വീട്ടിലെ അമ്മമാർ എനിക്ക് പെറ്റമ്മയെ പോലെ ആയി മാറി. അവർ എനിക്ക് ആഹാരവും അമ്മയുടെ സ്നേഹ വാത്സല്യങ്ങളും തന്നു..
അന്ന് തൊട്ട് ഏതൊരു പ്രായം ചെന്ന അമ്മയെ കണ്ടാലും അവരെ ചേർത്തു പിടിക്കുകയും അവരോടൊപ്പം അല്പനേരം ചിലവഴിക്കുകയും കുടുംബ വിശേഷങ്ങൾ അന്വേഷിക്കുകയും അവരുടെ ദുഃഖങ്ങൾ മനസ്സിലാക്കി സമാധാനിപ്പിക്കുകയും, ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെറിയ പ്രായത്തിലെ ചെയ്യുമായിരുന്നു...
എന്റെ ജീവിതം മാറ്റിമറിച്ച ആദ്യത്തെ സംഭവം പാറുക്കുട്ടിയെന്ന അമ്മയാണ്. ആരും നോക്കാൻ ഇല്ലാതെ മുഷിഞ്ഞ വസ്ത്രങ്ങളുമായി തെരുവിൽ കഴിഞ്ഞപ്പോൾ ആദ്യമായി ആ അമ്മയെ സംരക്ഷിക്കുന്നതിന് വേണ്ടി പാറുക്കുട്ടിയമ്മയുടെ മകനായി മാറി.
പാറുക്കുട്ടി അമ്മയിൽ നിന്ന് തുടങ്ങി മാസങ്ങൾ കഴിയുമ്പോൾ അനേകം അമ്മമാർ അന്ന് വാടകയ്ക്ക് എടുത്ത ചെറിയ കെട്ടിടത്തിലേക്ക് എത്തുകയുണ്ടായി. കുടുംബത്തിൽ നിന്ന് എതിർപ്പുകൾ ഉണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ അമ്മമാരെ പരിപാലിച്ചു.
എതിർപ്പുകൾ ഉണ്ടായിരുന്ന കുടുംബം പിന്നീട് സ്നേഹ സാന്ത്വനം നൽകുന്ന, അശരണർ ആയ ഒത്തിരി അച്ഛനമ്മമാർ ഒരുമയോടെ കഴിയുന്ന ഈ ഭവനത്തിൽ ഭാര്യയും മക്കളും കൂടെക്കൂടെ സന്ദർശിക്കുകയും ഇന്ന് ഗാന്ധിഭവൻ എന്ന പേരിൽ പത്തനാപുരത്ത് പ്രശസ്തമായ ഒന്നായി മാറി.
ഇന്ത്യയിലെ തന്നെ സുരക്ഷിതത്വമുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളോട് കൂടിയ ഈ സ്നേഹഭവൻ പത്തനാപുരത്ത് പ്രവർത്തിക്കുമ്പോൾ അതിനകത്ത് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ക്ലിനിക് സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നു. റിട്ടയർ പോലീസ് ഉദ്യോഗസ്ഥർ, റിട്ടയേർഡ് വനിതാ കമ്മീഷൻ അംഗങ്ങൾ, നിയമ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി നിരവധി പേരുണ്ട്.
കൂടാതെ ആയിരത്തോളം വരുന്ന അച്ഛനമ്മമാർ, കൊച്ചുകുട്ടികൾ ഇവരൊക്കെ ഗാന്ധിഭവൻ എന്ന സ്നേഹഭവൻ അന്തേവാസികൾ ആണ്. അവിടെ ആരും അനാഥരാണ് എന്ന് തോന്നാറില്ല. മക്കൾ തെരുവിലേക്ക് തള്ളപ്പെട്ടവരായ അനേകം അച്ഛനമ്മമാർ ഇവിടെ ഉണ്ട് .
പറയുമ്പോൾ കണ്ണ് നിറഞ്ഞു കൊണ്ടാണ് പുനലൂർ സോമരാജൻ എന്ന മനുഷ്യസ്നേഹി ഇത് പറഞ്ഞത്. ഏതു മനുഷ്യനെയും ഹൃദയത്തോടെ ചേർത്തു പിടിക്കുന്ന മഹാത്മാഗാന്ധിയുടെ ആശയങ്ങളെ പിൻപറ്റി എല്ലാ മതസ്ഥരെയും ഒരേ കുടക്കീഴിൽ അണി നിരത്തുന്ന മതസൗഹാർദ്ദത്തിന്റെ ഉത്തമ മനുഷ്യൻ. ഗാന്ധിഭവന്റെ സാരഥി.
പ്രവാസികളുടെ ബ്രാൻഡ് അംബാസിഡറായ എം എ യൂസഫലി പ്രതീക്ഷിക്കാതെ ഗാന്ധിഭവനിലേക്ക് എത്തിയത് ദൈവം അവിടേക്ക് എത്തിച്ചതാണ്. അവിടെയുള്ള അമ്മമാർക്ക് യൂസഫലി എന്ന് പറയുന്ന മനുഷ്യസ്നേഹി സ്വന്തം ഉമ്മയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന വ്യക്തിത്വമാണ്.
ഉമ്മയുടെ മകൻ ഗാന്ധിഭവങ്ങളിലെ അമ്മമാർക്ക് അതിവിശാലമായി താമസിക്കുവാൻ ആധുനിക സംവിധാനത്തോടുകൂടി പണിതുയർത്തിയ സ്നേഹ ഭവനത്തിൽ ഇന്ന് അമ്മമാർ വളരെ സന്തോഷത്തോടുകൂടി പ്രാർത്ഥനയോടെ താമസിക്കുന്നു.
പുഞ്ചിരിച്ച മുഖവുമായി എം എ യൂസഫലി ചോദിച്ചു അമ്മമാർക്ക് വീട് ആയപ്പോൾ അച്ഛന്മാർക്കും ഒരു വീട് വേണ്ടേ എന്ന്. ചിരിച്ച മുഖവുമായി എം എ യൂസഫലി ഇവിടെ അച്ഛന്മാർക്കും അത്യാധുനിക സംവിധാനത്തോടുകൂടി അതിമനോഹരമായ ഒരു കെട്ടിടം കൂടി പണിയുവാൻ പറഞ്ഞപ്പോൾ കണ്ണീരോടെ അദ്ദേഹത്തെ ചേർത്തുപിടിച്ചു. നന്മ നിറഞ്ഞ മനുഷ്യരെ ദൈവം നേരിട്ട് കൊണ്ടുവരുമെന്ന് പറയുന്നത് ജീവിതത്തിൽ കാണാൻ കഴിഞ്ഞു. അവിടെയുള്ള അച്ഛനമ്മമാരുടെ പ്രാർത്ഥന തന്നെയാണ്...
ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കാണാൻ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു ലോകരാജ്യങ്ങൾ ബഹുമാനിക്കുന്ന ഇന്ത്യയുടെ പ്രഥമ പുരുഷൻ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം. അദ്ദേഹം ഗാന്ധിഭവൻ സന്ദർശിച്ചതും നെഞ്ചോട് ചേർത്തു പിടിച്ചതും ഒരിക്കലും മറക്കാനാവാത്ത അസുലഭ നിമിഷം തന്നെയായിരുന്നു.
ഗാന്ധിഭവനിലേക്ക് വിവിധ നാടുകളിൽ നിന്ന് അനേകം സ്കൂളുകളിൽ നിന്നും കുട്ടികളും അവരുടെ അച്ഛനമ്മമാരും വിവാഹം കഴിഞ്ഞ നവ ദമ്പതിമാരും സന്ദർശിക്കാറുണ്ട്. അവിടത്തെ അച്ഛനമ്മമാർക്കും കൊച്ചുകുട്ടുകാർക്കും സ്നേഹ സമ്മാനങ്ങൾ നൽകാറുമുണ്ട്. അവരോടൊപ്പം ഗാന്ധിഭവനിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ചാണ് മടങ്ങാറുള്ളത്.
അനേകം പ്രവാസി സഹോദരങ്ങൾ അവധിക്കു നാട്ടിൽ വരുമ്പോൾ ഗാന്ധിഭവങ്ങളിലെ അച്ഛനമ്മമാരെ കാണുവാൻ എത്താറുണ്ട്. ഗാന്ധിഭവനെ പ്രവാസി സമൂഹം ഹൃദയത്തോടെയാണ് ചേർത്തുപിടിക്കുന്നത്...
ഗാന്ധിഭവന് ഇന്ത്യ ഗവൺമെൻ്റിൻ്റെയും കേരള ഗവൺമെൻ്റിൻ്റെയും ഒട്ടനവധി പുരസ്കാരങ്ങൾ തേടി വന്നിട്ടുണ്ട്. പുരസ്കാരങ്ങൾ തേടി വരുമ്പോഴും തന്റെ മനുഷ്യ ആയുസ്സ് മുഴുവനും ഇവർക്ക് വേണ്ടി ഇവരോടൊപ്പം ജീവിച്ച് ദൈവത്തിലേക്ക് മടങ്ങണം എന്നാണ് ആഗ്രഹം.
സൗദി അറേബ്യയിൽ എത്തിയ ഡോക്ടർ പുനലൂർ സോമരാജ്, ഗാന്ധിഭവനും സൗദി അറേബ്യയിലെ പ്രവാസികളും തമ്മിൽ ഹൃദയബന്ധം ആത്മാർത്ഥമായി നിലനിർത്തണമെന്ന ആഗ്രഹം പങ്കു വെക്കുകയും ഗാന്ധിഭവൻ കുടുംബാംഗങ്ങൾ ആണ് ഏവരും എന്നും അഭിപ്രായപ്പെട്ടു.
ഓടിവന്ന് കെട്ടിപ്പിടിക്കുമ്പോൾ സൗദി അറേബ്യ എന്നുപറയുന്ന പുണ്യഭൂമിയിൽ ജീവിക്കുന്ന പ്രവാസി സുഹൃത്തുക്കൾ ഈ പുണ്യ ഭൂമിയുടെ പുണ്യം തന്നെയാണ് . എത്രയോ പ്രാവശ്യം സൗദിയിൽ വരണമെന്ന് ആഗ്രഹിച്ചതാണ്. സൗദി അറേബ്യയുടെ പുണ്യ ജലമായ സംസം ജലം പലപ്പോഴും എനിക്ക് കുടിക്കുവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.
ഇപ്പോൾ പുണ്യഭൂമിയിൽ എന്റെ പാദം സ്പർശിച്ചപ്പോൾ വല്ലാത്ത മനസ്സുഖം ആണ് കിട്ടിയത്. ഇവിടെയുള്ള ഓരോ മനുഷ്യരിലും അവരുടെ മുഖത്ത് സന്തോഷത്തിന്റെ തെളിഞ്ഞ മുഖമാണ് കാണാൻ കഴിഞ്ഞത് എന്നും പുനലൂർ സോമരാജ് കൂട്ടിച്ചേർത്തു.
ഗാന്ധിഭവൻ ഉൾപ്പെടെ ഇരുപതോളം സ്ഥാപനങ്ങളുമായി സൗഹൃദ ബന്ധം പുലർത്തുന്ന പ്രവാസി സംഘടനയാണ് ഗൾഫ് മലയാളി ഫെഡറേഷൻ. ചെയർമാൻ റാഫി പാങ്ങോട് ഡോക്ടർ പുനലൂർ സോമരാജൻ എന്നിവർ തമ്മിൽ വർഷങ്ങളായിട്ടു സൗഹൃദവും നില നിർത്തി പോരുന്നു.
പ്രമുഖ സാമൂഹ്യപ്രവർത്തകരും ഗൾഫ് മലയാളി ഫെഡറേഷൻ ജീവകാരുണ്യ കൺവീനറും ആയനാസർ മാനു മലപ്പുറത്ത് ഗാന്ധിഭവന് വേണ്ടി 50 സെന്റ് സ്ഥലം ഗാന്ധിഭവൻ നിർമ്മിക്കുന്നതിന് വേണ്ടി സ്നേഹ സംഭാവനയായിനൽകി.
ഗൾഫ് മലയാളി ഫെഡറേഷൻ്റെ അഭ്യർത്ഥന ഗാന്ധിഭവനിൽ ഒറ്റപ്പെടുന്ന പ്രവാസ ലോകത്തുനിന്ന് കുടുംബത്തിലേക്ക് വരുകയും കരിമ്പ് ചണ്ടിയെ പോലെ വലിച്ചെറിയപ്പെടുകയും ചെയ്യുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിലെ 20 സെന്ററുകളിലും പ്രവാസി സ്നേഹ ഭവനം എന്ന പേരിൽ ഗാന്ധിഭവനിൽ ആരോരുമില്ലാത്ത പ്രവാസികൾക്കായി തുറക്കുവാൻ വേണ്ടി ഗാന്ധിഭവൻ്റെ എല്ലാമെല്ലാമായ സ്ഥാപക സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജനോട് സാമൂഹ്യ പ്രവർത്തകൻ ഗൾഫ് മലയാളി ഫെഡറേഷൻ ജീസിസി ചെയർമാൻ ആയ റാഫി പാങ്ങോട് ആവശ്യപ്പെട്ടു.
തുടർന്ന് സ്നേഹത്തോടെഅഭ്യർത്ഥന സ്വീകരിക്കുകയും. കുടുംബങ്ങളിൽ നിന്ന് തള്ളപ്പെടുന്നപ്രവാസികൾക്കായി ഗാന്ധി ഭവൻ കുടുംബത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തു...
ഗൾഫ് മലയാളി ഫെഡറേഷൻ സൗദി അറേബ്യയുടെ സ്നേഹാദരവ് ഏറ്റുവാങ്ങിയാണ് അദ്ദേഹം നാട്ടിലേക്ക് യാത്രയായത്.