/sathyam/media/media_files/2025/02/28/bLyFZGLkSsz2Lz2IH2Jw.jpg)
ദമ്മാം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ റഹീം നാട്ടിലേക്ക്. വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ പ്രതി അഫാന്റെ പിതാവ് പെരുമല സൽമാസ് ഹൗസിൽ അബ്ദുൾ റഹീം വ്യാഴാഴ്ച 12.15 നാണ് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചത്. രാവിലെ 7.30 ന് നാട്ടിൽഎത്തും.
റിയാദിൽ ഒരു കടനടത്തുകയായിരുന്നു. പലതരം പ്രശ്നങ്ങൾ ഒന്നിച്ചെത്തിയപ്പോൾ എല്ലാം നഷ്ടമായി. കടക്കാരിൽ നിന്ന് തൽക്കാലത്തേക്ക് മാറി നിൽക്കാനാണ് റഹീം ദമ്മാമിലേക്ക് വണ്ടി കയറിയത്.
അൽ മുന സ്കുളിന് സമീപത്തുള്ള ഒരു പെട്രോൽ പമ്പിനോട് ചേർന്നുള്ള വാഹനങ്ങളുടെ ആക്സസറീസ് വിൽക്കുന്ന ചെറിയ കടയിൽ ജോലിചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. വീടു വിൽക്കണം, കടങ്ങൾ തീർക്കണം സമാധാനമുള്ള ഒരു ജീവിതം വേണം ഇതായിരുന്നു ആഗ്രഹം. - റഹീം വിശദീകരിച്ചു.
അഫാൻ ആദ്യ കുട്ടിയായത് കൊണ്ട് കൂടുതൽ വാത്സല്യം നൽകിയിരുന്നു. അവനെ ഉൾപടെയാണ് സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടു വന്നത്. 10 മാസത്തോളം റിയാദിൽ ഒപ്പമുണ്ടായിരുന്നു.
കാറ്ററിംഗിനും മറ്റും പോയി അവൻ സ്വന്തമായി പണം സമ്പാദിച്ചിരുന്നു. അത് അവന്റെ കാര്യങ്ങൾക്കെടുക്കും. അടുത്ത ദിവസങ്ങളിലൊന്നും അവനെ ഫോണിൽ കിട്ടിയിരുന്നില്ല.
ഇടക്കൊക്കെ കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് അഫാൻ വഴക്കിടാറുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോൾ 'ഓ അവന് ഭ്രാന്താ' എന്ന ഒഴുക്കൻ മറുപടിയാണ് ഭാര്യ പറഞ്ഞത്.
ഇളയ മകന്റെ മരണമാണ് ഏറെ സങ്കടകരം. അവന്റെ ഫോട്ടോ നോക്കിയരിരുന്ന് വിതുമ്പുന്ന കാഴ്ച കാണാൻ കഴിയുന്നതല്ലെന്ന് ഇദ്ദേഹത്തെ ഒപ്പം കൂട്ടിയ നാസ് വക്കം പറഞ്ഞു.
അവന് ഇഷ്ടമുള്ള മന്തി വാങ്ങികൊടുത്തിട്ടാണ് കൊന്നത്. അവനെ വെറുതേ വിടാമായിരുന്നില്ലേ ? റഹീം വിതുമ്പലോടെ ചോദിച്ചുകൊണ്ടിരുന്നു.
നാട്ടിലെത്തി ഭാര്യയെ കാണണം. അവൾക്കരികിലിരിക്കണം. എന്ത് പകരം നൽകിയാണ് കുടുംബത്തിന്റെ ഈ നഷ്ടങ്ങൾക്ക് ഞാൻ പകരം നൽകുക. റഹീം ചോദിച്ചുകൊണ്ടേയിരുന്നു. വെള്ളി നാട്ടിലെത്തുന്ന റഹീമിനെ ബന്ധുക്കൾ സ്വീകരിക്കും.
നാട്ടിലെത്തിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന ഉറപ്പിലാണ് യാത്ര. ഇത്ര വേഗത്തിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാം സ്വപ്നം പോലെ ഒപ്പം നിന്നവർക്ക് പ്രാർത്ഥനമാത്രം. റഹീം പറഞ്ഞു.