ഇനിയും കാക്കണം; അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി 12-ാം തവണയും മാറ്റിവച്ചു

author-image
സൌദി ഡെസ്ക്
New Update
abdul-raheem

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി പരിഗണിക്കുന്നത് റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റിവച്ചു. കഴിഞ്ഞ വർഷം ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയ ശേഷം പന്ത്രണ്ടാം തവണ തവണയാണ് കേസ് കോടതി മാറ്റി വയ്ക്കുന്നത്.

Advertisment

സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്.

കുടുംബം മാപ്പ് നല്‍കി കഴിഞ്ഞാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമം പൂര്‍ത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്.

റഹീമിന്റെ കേസില്‍ പതിവില്ലാത്ത കാലതാമസമാണ് ഉണ്ടാകുന്നത്. 2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുന്‍പാണ് കൊലപാതകകേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്.

19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുൽ റഹീമിന് അധികം ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നൽകാനാണ് സാധ്യത. എന്തായാലും കോടതിയുടെ അന്തിമവിധിതീർപ്പിനാണ് കാത്തിരിപ്പ്.