റിയാദ്: ലോക ഫുട്ബോളിലെ ഇതിഹാസ താരമായ ലയണൽ മെസ്സിയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാൽ വമ്പൻ വാഗ്ദാനം മുന്നോട്ടുവെച്ചതായി റിപ്പോർട്ട്.
അടുത്ത ഡിസംബറിൽ അമേരിക്കൻ മേജർ ലീഗ് സോക്കർ (MLS) ക്ലബ്ബായ ഇന്റർ മിയാമിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് അൽ-ഹിലാൽ ഈ നീക്കം നടത്തുന്നത്.
മെസ്സിയെ സൗദി പ്രോ ലീഗിലേക്ക് കൊണ്ടുവരുന്നത് ലീഗിന്റെ ആഗോള നിലവാരം ഉയർത്താനും ഫുട്ബോൾ ലോകത്ത് സൗദി അറേബ്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും സഹായിക്കുമെന്നാണ് അൽ-ഹിലാലിന്റെ കണക്കുകൂട്ടൽ.
ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ കരിം. സാഡിയോ മനോ ബെൻസിമ തുടങ്ങിയ സൂപ്പർ താരങ്ങൾ ഇതിനോടകം സൗദി ലീഗിന്റെ ഭാഗമായ സാഹചര്യത്തിൽ, മെസ്സിയുടെ വരവ് ലീഗിന്റെ താരത്തിളക്കം ഗണ്യമായി വർദ്ധിപ്പിക്കും.
കഴിഞ്ഞ വർഷം ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. വിട്ട് ഇന്റർ മിയാമിയിൽ ചേർന്ന മെസ്സിക്ക് MLS-ൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. ലീഗ്സ് കപ്പ് കിരീടം നേടാൻ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു. എന്നാൽ, യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ നിന്ന് വിട്ടുമാറിയതിന് ശേഷം സൗദി ലീഗിൽ കളിക്കാൻ മെസ്സിക്ക് മുൻപും ഓഫറുകളുണ്ടായിരുന്നു. അന്ന് അദ്ദേഹം ഇന്റർ മിയാമി തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്റർ മിയാമിയുമായുള്ള കരാർ അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, മെസ്സിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് ഫുട്ബോൾ ലോകം.
സൗദി അറേബ്യയുടെ കായിക പദ്ധതികളുടെ ഭാഗമായി വൻതുക മുടക്കി പ്രമുഖ താരങ്ങളെ കൊണ്ടുവരുന്നത് സാധാരണമായതിനാൽ, അൽ-ഹിലാലിന്റെ പുതിയ ഓഫർ മെസ്സി പരിഗണിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. മെസ്സിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സൗദി ക്ലബ്.