ജിദ്ദ: റിയാദ് മുറബ്ബയിലെ അവന്യൂ മാളിൽ എട്ട് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തനത് ഉൽപന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള "ആശ്ചര്യപൂർവം ആസിയാൻ" മേള കൊടിയേറി.
ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ആസിയാൻ മേളയിൽ ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ, സിംഗപ്പൂർ, വിയറ്റ്നാം, ഫിലിപൈൻസ്, തായ്‌ലൻഡ്, മ്യാന്മാർ എന്നിവിടങ്ങളിൽ നിന്നുള്ള രുചിയൂറുന്ന ജനപ്രിയ ഭക്ഷ്യവസ്തുക്കൾ, ആരോഗ്യ - സൗന്ദര്യ വർധക വസ്തുക്കൾ, ജനപ്രീതിയുള്ള കൺസ്യൂമർ ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രമോട്ട് ചെയ്യപ്പെടുന്നത്. ആസിയാൻ മേളയുടെ ഉദ്‌ഘാടനം ആസിയാൻ ഉൾപ്പെടെ പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര മേധാവികളുടെ സാന്നിധ്യം കൊണ്ട് ഉത്സവാവേശം വിടർത്തി.
ലുലു ഗ്രൂപ് സൗദി ഓപ്പറേഷൻ ഡയറക്ടർ ഷഹീം മുഹമ്മദ് അതിഥികളെ സ്വാഗതം ചെയ്തു. തെക്ക് - കിഴക്കൻ ആസിയാൻ മേഖലയിലുടനീളമുള്ള ലുലു ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റുകൾ, സോഴ്‌സിംഗ് ഓഫീസുകൾ, ലോജിസ്റ്റിക് സെന്ററുകൾ, സ്റ്റോറുകൾ എന്നിവയുടെ ശൃംഖല ആവേശപ്പെടുത്തുന്ന തോതിലാണ് വളരുന്നതെന്നും “ആശ്ചര്യപൂർവം ആസിയാൻ" ഫെസ്റ്റിവൽ ഒരിക്കൽ കൂടി സംഘടിപ്പിക്കുന്നതിൽ ലുലു ഗ്രൂപ്പ് ഏറെ സന്തുഷ്ടരാണെന്ന് ഷഹീം പറഞ്ഞു.
പരിപാടിയിൽ വിയറ്റ്‌നാം, ബ്രൂണൈ ദാറുസ്സലാം, ഇന്തോനേഷ്യ, ഫിലിപൈൻസ്, സിംഗപ്പൂർ, മ്യാന്മാർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള അംബാസ്സഡർമാരും ചാർജ് ഡി അഫയേഴ്‌സ് ഉൾപ്പെടയുള്ളവരുമാണ് പങ്കെടുത്തത്.
വലിയ ഓഫറുകളും വിലക്കുറവുകളുമാണ് മേളയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ആസിയാൻ രാജ്യങ്ങളിൽ നിർമിച്ചിട്ടുള്ള ഏതാണ്ട് 6200 ഉത്പന്നങ്ങളുടെ നിരയാണ് ഇത്തവണത്തെ മേളയിൽ നിരത്തിയിട്ടുള്ളത്.
നിത്യോപയോഗ വസ്തുക്കൾ, ഗ്രോസറി വസ്തുക്കൾ തുടങ്ങി വലിയ ഉൽപ്പന്ന കാറ്റഗറികൾ അടങ്ങുന്നവയാണ് ഇത്. ആസിയാൻ രാജ്യങ്ങൾ വിഖ്യാതമായ കാർഷിക, സമുദ്ര, ഭക്ഷ്യേതര ഉത്പന്നങ്ങൾ പ്രത്യേക പകിട്ടിലും വിസ്തൃതിയിലുമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. "ആശ്ചര്യപൂർവം ആസിയാൻ" സെപ്റ്റംബർ 12 ന് കൊടിയിറങ്ങും.