ജിദ്ദ: ഒന്നേകാൽ നൂറ്റാണ്ടും അതിനപ്പുറവും പിന്നിട്ടെങ്കിലും "ശരീരം കൊണ്ടും പണം കൊണ്ടും സാധിക്കുന്നവർക്ക് മാത്രം അല്ലാഹു നിശ്ചയിച്ച" ഹജ്ജ് അൾജീരിയയിൽ നിന്നുള്ള സർഹൂദാ സതീതി എന്ന ഉമ്മാമമാരുടെ ഉമ്മായ്ക്ക് ഇന്നും അയത്ന ലളിതം. അതിനാലാലാണല്ലോ ഈ നൂറ്റി മുപ്പതാം വയസ്സിലും വിശുദ്ധ ഹജ്ജിനായി പുണ്യഭൂമിയിലേക്ക് പുറപ്പെട്ടത്!
ഇവരെ വഹിക്കാൻ അവസരം ലഭിച്ച സൗദി അറേബ്യൻ എയർലൈൻസും സംഭവം ആഘോഷമാക്കി. അവരുടെ എക്‌സ് പ്ലാറ്റ്‌ഫോമിൽ അത് ഒരു ഹിറ്റ് വിഷയമാവുകയും ചെയ്തു.
"നിങ്ങളെ അല്ലാഹു സംരക്ഷിക്കട്ടെ" എന്ന സൗദിയ വിമാനത്തിന്റെ മുഖവാക്യം കടമെടുത്ത് അൾജീരിയൻ ഹജ്ജുമ്മാമ പ്രാർത്ഥനയോടെ കൈകൾ ഉയർത്തി: "സൗദി അറേബിയയെ, നാടിനെയും അതിന്റെ പുത്രന്മാരെയും അല്ലാഹു സംരക്ഷിക്കട്ടെ!".
ഇന്നലെയാണ് പ്രായത്തിനൊത്ത ശാരീരിക അസ്വസ്ഥതകൾ ഒന്നും ഇല്ലാത്ത ഈ നൂറ്റി മുപ്പതുകാരി പുണ്യഭൂമിയിലെത്തിയത്. അതിനിടെ സൗദി എയർലൈൻസിന്റെ ഹജ്ജ് ഓപ്പറേഷൻ ആഗമന ഘട്ടവും ഇന്നലെ വിജയകരമായി പൂർത്തിയായി.