/sathyam/media/media_files/2025/09/12/photos290-2025-09-12-12-20-37.jpg)
ജിദ്ദ: 2025 സെപ്റ്റംബർ 9 ന് ഖത്തറിനെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിലും (ജി സി സി) റഷ്യൻ ഫെഡറേഷനും തമ്മിലുള്ള തന്ത്രപരമായ സംഭാഷണത്തിന്റെ എട്ടാമത് സംയുക്ത മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്ന മന്ത്രിമാർ ശക്തമായി അപലപിച്ചു.
ഖത്തറിലെ ദോഹയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങൾ ചർച്ചകൾക്കിടെ താമസിക്കുന്ന റെസിഡൻഷ്യൽ സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ ഫലമായി ആഭ്യന്തര സുരക്ഷാ സേനയിലെ നിരവധി അംഗങ്ങളും പ്രസ്ഥാനത്തിലെ നിരവധി അംഗങ്ങളും കൊല്ലപ്പെടുകയും ഖത്തറിലെ സിവിലിയന്മാരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തു, ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ് ഗൾഫ് - റഷ്യൻ സംയുക്ത പ്രസ്ഥാവന വിശദീകരിച്ചു.
ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തർ രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണെന്നും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെ മനഃപൂർവ്വം ദുർബലപ്പെടുത്തുന്നുവെന്നും സംയുക്ത സമ്മേളനം ചൂണ്ടിക്കാട്ടി.
വ്യക്തവും ഉറച്ചതുമായ ഒരു അന്താരാഷ്ട്ര നിലപാട് ഇത്തരം അധാർമിക നീക്കങ്ങൾക്ക് നേരെ ആവശ്യമാണെന്ന് യോഗം ഊന്നിപ്പറഞ്ഞു.
ഈ ആക്രമണങ്ങൾ തടയുന്നതിലും അവ ആവർത്തിക്കുന്നത് തടയുന്നതിലും അന്താരാഷ്ട്ര സമൂഹവും സുരക്ഷാ കൗൺസിലും അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ജി സി സി - റഷ്യൻ സംയുക്ത യോഗം ആവശ്യപ്പെട്ടു.
ഈ സമീപനം തുടരുന്നത് മേഖലയിലെ സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്നും സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുകായും ചെയ്യും.
ഗൗരവമേറിയതും നിർണായകവുമായ ഒരു അന്താരാഷ്ട്ര നിലപാടിന്റെ അഭാവം പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇരു പക്ഷത്തേയും മന്ത്രിമാർ മുന്നറിയിപ്പ് നൽകി.