ജിദ്ദ: മലപ്പുറം ജില്ലയിൽ നിന്നുള്ള രണ്ട് പ്രവാസികൾ ശനിയാഴ്ച്ച ജിദ്ദാ ഏരിയയിൽ വെച്ച് മരണപ്പെട്ടു. കുണ്ടോട്ടി, വണ്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവർ. ഒരാളുടെ മരണം ഹൃദയാഘാതം മൂലവും മറ്റൊരാൾ മരിച്ചത് റോഡപകടത്തിലും ആയിരുന്നു.
വണ്ടൂർ കൂരാടിനടുത്ത മഞ്ഞപ്പെട്ടി സ്വദേശി സഹീർ (51) ആണ് മരിച്ച ഒരാൾ. ഹൃദയാഘാദത്തെ തുടർന്ന് ശനിയാഴ്ച രാത്രി എട്ട് മണിക്കായിരുന്നുസഹീറിന്റെ അന്ത്യം.
ജിദ്ദ മക്രോണ റോഡിൽ ഡിസ്കവറി റെന്റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. നടപടി ക്രമങ്ങൾക്കു ശേഷം മയ്യിത്ത് ജിദ്ദയിൽ തന്നെ മറവു ചെയ്യുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും ജിദ്ദ കെഎംസിസി വെൽഫയർ വിംങ് പ്രവർത്തകർ അറിയിച്ചു.
ജിദ്ദയിൽ നിന്ന് യാംബു ഹൈവേയിൽ 230 കിലോമീറ്റർ അകലെ റാബഖിനടുത്ത് മസ്തൂറ എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിലാണ് കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടത്. കൊണ്ടോട്ടി, മുതുവല്ലൂർ, നീറാട് സ്വദേശി കുണ്ടറക്കാടൻ വേണു (54) ആണ് മരിച്ചത്.
വേണു ഡ്രൈവ് ചെയ്തിരുന്ന ലോറി ജിദ്ദയിൽ നിന്നുള്ള ഒരു ട്രൈലറിന്റെ പുറകിൽ ചെന്നിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ വേണു ഡ്രൈവ് ചെയ്തിരുന്ന ലോറി പൂർണമായും കത്തി നശിച്ചു. വേണുവിന്റെ മൃതദേഹം ഏതാണ്ട് മുഴുവനായി കത്തിക്കരിഞ്ഞ നിലയിലാണ്. യാംബുവിൽ നിന്നും ജിദ്ദയിലേക്ക് സൗദി റെഡിമിക്സ് കമ്പനിയുടെ സിമന്റ് മിക്‌സുമായി പോവുകയായിരുന്നു വേണു.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജിദ്ദ കെഎംസിസി വെൽഫയർ വിങ് കൺവീനർ മുഹമ്മദ്‌കുട്ടി പാണ്ടിക്കാട് അറിയിച്ചു.