ജിദ്ദ: ആലപ്പുഴ സ്വദേശിയായ ഉംറ തീർത്ഥാടകൻ ഞായറാഴ്ച രാത്രി ജിദ്ദ വിമാനത്താവളത്തിൽ വെച്ച് അന്ത്യയാത്രയായി. ആലപ്പുഴ പട്ടണക്കാട് സമീർ മൻസിലിൽ ഹസ്സൻ മീരാൻ (72) ആണ് മരിച്ചത്. ഭാര്യ: ജമീല (പരേത). മക്കൾ: ഷമീർ (യുഎഇ), ഷെറീന, ഷെറീജ. മരുമക്കൾ: സുറുമി, അനസ്, സുദീർ (സൗദി).
വിശുദ്ധ ഉംറ അനുഷ്ഠിച്ച ശേഷം ഞായറാഴ്ച്ച അർധരാത്രി ഒന്നര മണിയ്ക്ക് പുറപ്പെടുന്ന സൗദിയ വിമാനത്തിൽ മടക്ക യാത്രയ്ക്ക് വേണ്ടി എത്തിയതായിരുന്നു ഹസ്സൻ മീരാൻ ജിദ്ദ എയർപോർട്ടിൽ. പന്ത്രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഹസ്സൻ മീരാൻ ഉംറ നിർവഹിക്കാനായി വിശുദ്ധ മണ്ണിൽ എത്തിയത്. ഉംറ അനുഷ്ഠാനവും മദീന സിയാറത്തും പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോൾ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും അന്ത്യശ്വാസം വലിക്കുകയായിരുന്നു.
കിംഗ് അബ്ദുല്ലാഹ് മെഡിക്കൽ കോംപ്ലെക്സ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ഇക്കാര്യത്തിൽ രംഗത്തുള്ള ജിദ്ദ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട് പറഞ്ഞു. ഇതിനുള്ള അധികാരപത്രം നാട്ടിൽ നിന്ന് ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയിട്ടുണ്ട്.
മരണവിവരം അറിഞ്ഞ് അൽബാഹയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് സുദീർ ജിദ്ദയിലെത്തിയിട്ടുണ്ട്.