/sathyam/media/media_files/RbTl2kwVF685vaTtLzsK.jpg)
മക്ക: ആശയവിനിമയത്തിലൂടെ യോജിപ്പിന്റെ സാധ്യത കണ്ടെത്തി ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുക എന്ന സന്ദേശവുമായി സൗദി ഭരണകൂടം സംഘടിപ്പിക്കുന്ന ആദ്യ ആഗോള പണ്ഡിത സമ്മേളനം 2023 ആഗസ്റ്റ് 13, 14 തിയ്യതികളിൽ മക്കയിൽ നടക്കുമെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ.അബ്ദു ലത്വീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് അറിയിച്ചു.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദിൽ അസീസ് രാജാവിന്റെയും കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദ്ദേശ പ്രകാരം മതകാര്യ മന്ത്രാലയമാണ് സമ്മേളനത്തിനു നേതൃത്വം നൽകുന്നത്.
ആഗോളതലത്തിൽ മുസ്‌ലിം സമൂഹത്തിന്റെ പ്രബോധനപ്രവർത്തനങ്ങളിലും സാമൂഹിക, സാംസ്കാരിക ഇടപെടലുകളിലും മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് സമ്മേളന ലക്ഷ്യം.
വിശുദ്ധ ഖുർആനും പ്രവാചകചര്യയും മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുക, ഇസ്‌ലാമിക ഐക്യം ശക്തിപ്പെടുത്തുക, തീവ്രവാദ ആശയങ്ങൾക്കെതിരെ പോരാടുക,മതനിരാസ ചിന്തകളിൽ നിന്നും വ്യതിയാനങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിൽ മുസ്‌ലിംകളുടെ പങ്ക് ബോധ്യപ്പെടുത്തുക, പ്രബോധനത്തിലും ഇസ്‌ലാം മുന്നോട്ടു വയ്ക്കുന്ന കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലും അത് വഴി നവോഥാനവും നാടിന്റെ പുരോഗതിയും നേടിയെടുക്കുന്ന സൗദി അറേബ്യയുടെ അനുഭവങ്ങൾ പങ്കു വയ്ക്കുക എന്നിവ സമ്മേളനം ലക്ഷ്യം വയ്ക്കുന്നതായി ഇസ്‌ലാമിക് അഫയേഴ്‌സ് മിനിസ്റ്റർ ഡോ. അബ്ദുൽ ലത്വീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് പറഞ്ഞു.
മുസ്‌ലിം സംഘടനകൾ ഇസ്‌ലാമിക ഐക്യം, മുസ്‌ലിം കൂട്ടായ്മകൾ തമ്മിലുള്ള ആശയവിനിമയം: നിലവിലെ സാഹചര്യം പ്രതീക്ഷകൾ, ജനങ്ങൾക്കിടയിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുസ്‌ലിം കൂട്ടായ്മകളുടെ ശ്രമങ്ങൾ, ഖുർആനും പ്രവാചകചര്യയും അനുധാവനം ചെയ്യുന്നതിലുള്ള ജാഗ്രത, ഖുർആനും പ്രവാചകചര്യയും മുന്നോട്ടു വയ്ക്കുന്ന മിതത്വത്തിന്റെ സന്ദേശം, തീവ്രചിന്തകളും ഭീകരവാദവും ചെറുക്കുന്നതിൽ മുസ്‌ലിം കൂട്ടായ്മകളുടെയും മതനേതൃത്വത്തിന്റെയും പങ്ക്, മതനിരാസം, വ്യതിയാനങ്ങൾ എന്നിവയിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനുള്ള മുസ്‌ലിം സംഘടനകളുടെ ശ്രമങ്ങൾ തുടങ്ങിയ ഏഴ് പ്രധാന തലകെട്ടുകളിൽ ഊന്നിയാണ് സമ്മേളനത്തിൽ ചർച്ച നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പണ്ഡിതർ, മുഫ്തിമാർ വിവിധ യൂണിവേഴ്‌സിറ്റികളിലെ അക്കാദമിക് വിദഗ്ദ്ധർ, ചിന്തകർ, നേതാക്കൾ, മന്ത്രിമാർ തുടങ്ങി 85 രാഷ്ട്രങ്ങളിൽ നിന്നും 150 പ്രമുഖർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. ഏഴു സെഷനുകളിൽ പ്രബന്ധ അവതരണവും തുറന്ന ചർച്ചയും നടക്കും.
ഇന്ത്യയിൽ നിന്നും വിവിധ മേഖലകളിൽ പ്രമുഖരായ എട്ട് പണ്ഡിതർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ആൾ ഇന്ത്യ അഹ്‌ലെ ഹദീസ് പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി അസ്സലഫി, ജംഇയ്യത്തുൽ ഉലമാ ഹിന്ദ് പ്രസിഡന്റ് മൗലാനാ അർഷദ് മദനി, കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയർമാൻ മൗലാനാ അർഷദ് മുഖ്താർ, ജാമിഅ ഇസ്‌ലാമിയ്യ സനാബിൽ ഡൽഹി ചെയർമാൻ മൗലാന മുഹമ്മദ് റഹ്മാനി, അഹ്‌ലെ ഹദീസ് പണ്ഡിതൻ ശൈഖ് അബ്ദുലത്വീഫ് കിൻദി ശ്രീനഗർ, ശൈഖ് അബ്ദുസലാം സലഫി മുംബൈ, മൗലാന അസ്അദ് അഹ്സമി ജാമിഅ സലഫിയ്യ ബനാറസ്, എന്നിവരാണ് ഇന്ത്യയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കൾ.
ഇസ്‌ലാമിക സമൂഹത്തിൽ ഐക്യവും ക്രിയാത്മകമായ ആശയസംവാദവും ആശയ വിനിമയവും വഴി മുസ്‌ലിംലോകത്തെ പണ്ഡിതരുടെ പ്രായത്നങ്ങളെ ഒരേ ലക്ഷ്യത്തിലേക്ക് എത്തിക്കുകയുമെന്ന സുഊദിയുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് ദ്വിദിന സമ്മേളനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us