/sathyam/media/media_files/2025/09/04/vami-medical-team-2025-09-04-18-05-32.jpg)
ജിദ്ദ: കഴുത്തിലെ ഗുരുതരമായ ലിംഫറ്റിക് വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ സാഹസികമായ ശസ്ത്രക്രിയയിലൂടെ ഒരു ഇസ്ലാമിക് മെഡിക്കൽ സംഘം രക്ഷിച്ചു. കഴുത്തിൽ ഭീമാകാര മുഴയോടെ പിറന്ന എത്യോപ്യൻ കുഞ്ഞ് ശ്വസനത്തിനും ജീവനും ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു.
എത്യോപ്യയിൽ സോമാൽ പ്രദേശത്ത് ദൗത്യം നടത്തി വന്നിരുന്ന ഇസ്ലാമിക് മെഡിക്കൽ സംഘമാണ് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
റിയാദ് ആസ്ഥാനമായ വേൾഡ് അസംബ്‌ളി ഓഫ് മുസ്ലിം യൂത്ത്സ് (വമി) യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമായിരുന്നു സൊമാലിൽ ആരോഗ്യ ക്യാമ്പ് നടത്തികൊണ്ടിരിക്കുന്നതിനിടെ അപൂർവ സർജറി വിജയകരമായി നിർവഹിച്ചത്.
മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള വിദൂര പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രത്യേക ആരോഗ്യ സംരക്ഷണം നൽകുന്നയെന്ന ദൗത്യത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു വമിയുടെ മെഡിക്കൽ ടീം.
പീഡിയാട്രിക് സർജറി കൺസൾട്ടന്റായ ഡോ. അഹമ്മദ് അൽഫഖിഹ് ആണ് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിന് അസാധാരണമെങ്കിലും വിജയകരമായ സർജറിയ്ക്ക് നേതൃത്വം നൽകിയത്.
പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി കൺസൾട്ടന്റായ ഡോ. ഹസ്സൻ അബു സാലിഹ്, അനസ്തേഷ്യ കൺസൾട്ടന്റുമാരായ ഡോ. സെയ്‌നി ബൗക്‌സ്, ഡോ. ഫിറാസ് ബയാസിദ് എന്നിവർ കൂടി ഉൾപ്പെടുന്നതായിരുന്നു വമി മെഡിക്കൽ സംഘം.
മാതാപിതാക്കൾക്കും ബന്ധപ്പെട്ടവർക്കും ഉദ്വേഗം സൃഷ്ടിച്ച 3 മണിക്കൂർ നീണ്ടുനിന്നതായിരുന്നു ശസ്ത്രക്രിയ.