/sathyam/media/media_files/2024/11/17/vQsJkjlV1E9jjLwAELIL.jpg)
റിയാദ് : ഇന്ത്യയുള്‍പ്പെടെയുള്ള ഏതാനും വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യയില്‍ സന്ദര്‍ശക വിസ നൽകുന്നതിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇതുവരെയുണ്ടായിരുന്ന സിംഗിള്‍ എൻട്രി, മള്‍ട്ടിപ്ള്‍ എന്‍ട്രി സംവിധാനം പൂര്‍ണമായും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. പകരം അതത് രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളും എംബസികളുമാണ് മള്‍ട്ടിപ്ൾ, സിംഗിള്‍ എന്‍ട്രികള്‍ തീരുമാനിക്കേണ്ടതെന്ന് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രണ്ടുമാസം മുമ്പ് സന്ദര്‍ശക വിസ മള്‍ട്ടിപ്ള്‍ എന്‍ട്രി അപേക്ഷ സൗകര്യം സൗദി വിദേശകാര്യമന്ത്രാലയം സൈറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും നാട്ടിലെ വിഎഫ്എസ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി സൗകര്യം പുനഃസ്ഥാപിച്ചില്ല. പകരം എല്ലാ അപേക്ഷകര്‍ക്കും ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയാണ് ലഭിച്ചിരുന്നത്.
എന്നാല്‍ വ്യാഴാഴ്ച മുതല്‍ സൗദി വിദേശകാര്യമന്ത്രാലയം സൈറ്റില്‍ നിന്ന് മള്‍ട്ടിപ്ള്‍, സിംഗിള്‍ എന്‍ട്രി സൗകര്യം പൂര്‍ണമായും പിന്‍വലിച്ചു.
ഇനി അപേക്ഷകന് അനുവദിക്കേണ്ടത് സിംഗിൾ എൻട്രിയാണോ മൾട്ടിപ്പ്ൾ എൻട്രിയാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് രാജ്യങ്ങളിലെ സൗദി കോണ്‍സുലേറ്റുകളിലും എംബസികളിലും നിക്ഷിപ്തമായിരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അതേസമയം, സ്കൂൾ അവധിക്ക് ശേഷം സൗദിയിലേക്ക് വരാനിരുന്ന നൂറു കണക്കിന് പ്രവാസി കുടുംബങ്ങൾ ഇപ്പോഴും അനിശ്ചിതത്തിലാണ്. പുതിയ വീസ അനുവദിക്കുന്നത് ഏപ്രിൽ മധ്യം വരെയാണ്. കേരളത്തിൽ സ്കൂളുകളിൽ പരീക്ഷ അവസാനിക്കുന്നത് മാർച്ച് അവസാനമാണ്. ഇതിന് ശേഷം രണ്ടാഴ്ച മാത്രമാണ് സൗദിയിൽ തങ്ങാൻ പുതിയ വീസക്കാർക്ക് അനുവാദമുള്ളത്. ഇതേ തുടർന്ന് നിരവധി കുടുംബങ്ങൾ യാത്ര റദ്ദാക്കുകയാണ്.