റിയാദ്: ഭീമമായ ദിയാധന സംഭരണത്തിലൂടെ സമൂഹശ്രദ്ധ നേടിയ കേസിൽ വധശിക്ഷ റദ്ദ് ചെയ്യണമെന്ന അപേക്ഷ പ്രതിയായ മലയാളി അബ്ദുൽ റഹീമിൽ നിന്ന് സൗദി കോടതി സ്വീകരിച്ചു. കേസിലെ സംഭവത്തിലെ ഇരയുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകാൻ തയാറാണെന്ന വിവരവും കോടതി തുടർ നടപടികൾക്കായി ഫയലിൽ സ്വീകരിച്ച അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതി ഭാഗവും ഇരയുടെ കുടുംബവും തമ്മിൽ ധാരണയിൽ എത്തിയതായും അത് പരിഗണിച്ച് കോടതി ശിക്ഷ റദ്ദാക്കണമെന്നുമാണ് ഹരജി.
അബ്ദുൽറഹീമിന്റെ വക്കീൽ അറിയിച്ച ഈ വിവരങ്ങൾ റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, അബ്ദുൽ റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂർ എന്നിവരാണ് വെളിപ്പെടുത്തിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച പൊതുജനങ്ങളിൽ നിന്നുള്ള ദിയാധന സമാഹരണം കൊണ്ട് കേരളത്തിലും ഇന്ത്യയിലും ശ്രദ്ധേയമായ സംഭവമാണ് റിയാദിലെ അബ്ദുൾറഹീം വധശിക്ഷാ വിധി. 18 വര്ഷങ്ങളായി തുടരുന്ന അബ്ദുൽറഹീമിന്റെ വധശിക്ഷ കാത്തുള്ള ജയിൽവാസത്തിന് മോചന പ്രതീക്ഷ കൈവന്നത് ഇരയുടെ കുടുംബം ദിയാധനം ലഭിച്ചാൽ പ്രതിയ്ക്ക് മാപ്പ് നൽകാമെന്ന ഇരയുടെ കുടുംബത്തിന്റെ തീരുമാനം വന്ന ശേഷമായിരുന്നു. 34.45 കോടി ഇന്ത്യൻ രൂപയുടെ ദിയാധനമാണ് കുടുംബം ആവശ്യപ്പെട്ടത്. തുക കേട്ട് സ്തബ്ധരായെങ്കിലും ലോകത്തെങ്ങുമുള്ള മലയാളികളുടെ നേതൃത്വത്തിൽ മൂന്ന് ആഴ്ചകൾ കൊണ്ട് സമാഹരിച്ച് ചരിത്രം സൃഷ്ടിക്കുകയായിരുന്നു - REAL KERALA STORY..
തുടർന്നാണ് കഴിഞ്ഞ ദിവസം വിവരം സൗദി കോടതിയെ അറിയിക്കുകയും വധശിക്ഷ റദ്ദാക്കാൻ നിവേദനം സമർപ്പിക്കുകയും ചെയ്തത്. നിവേദനത്തിന്മേൽ സൗദി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ വിവരിച്ചത. ദിയാധനം സ്വീകരിച്ച് മാപ്പ് നൽകുകയെന്ന ഇരയുടെ കുടുംബത്തിന്റെ തീരുമാനത്തിന് കോടതിയിൽ നിന്ന് ഔപചാരിക സമ്മതവും കിട്ടിയ ശേഷമായിരിക്കും മേൽ കോടതിയുടെ സമ്മതം, ശിക്ഷാവിധി റദ്ദാക്കൽ, ജയിൽ മോചനം തുടങ്ങിയ തുടർ നടപടികൾ.
അബ്ദുൽ റഹീമിന്റെ സ്‌പോണ്‍സര്‍ അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശഹ്‌രിയുടെ ശാരീരിക വൈകല്യമുള്ള മകന്‍ അനസ് അല്‍ ശഹ്‌രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ അബദ്ധത്തിൽ കൈ തട്ടുകയും അനസ് ബോധരഹിതനായി മരണപ്പെടുകയും ചെയ്ത കേസിലാണ് വധശിക്ഷാ വിധി ഉണ്ടായത്.