/sathyam/media/media_files/htBRT2Ch9Ef0gFabvvw7.jpg)
മക്ക: അടുത്തെത്തിയ വിശുദ്ധ ഹജ്ജിൽ അതിസുപ്രധാനമായ അറഫാ നിസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകുക മക്കയിലെ മസ്ജിദുൽ ഹറാം ഇമാമും ഖത്തീബുമായ ഡോ. മാഹിർ ബിൻ ഹമദ് അൽമുഐഖ്ലി ആയിരിക്കും. ഇതുസംബന്ധിച്ച രാജകീയ വിജ്ഞാപനം ഇരു ഹറം പരിപാലന ജനറൽ അതോറിറ്റി പുറത്തുവിട്ടു.
ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലെ ശരീഅ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മാഹിർ ‘തഫ്സീർ’, ഫിഖ്ഹ്’ എന്നിവയിൽ ഡോക്ടറേറ്റ് സ്ഥാനവും നേടിയിട്ടുണ്ട്. സ്വന്തവും വ്യത്യസ്തവുമായ ശൈലിയിലുള്ള ഡോ. മാഹിറിന്റെ വിശുദ്ധ ഖുർആൻ പാരായണം പ്രസിദ്ധമാണ്. വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദീനയിലെ ടീച്ചേഴ്‌സ് കോളേജിലാണ് തുടർ പഠനം നടത്തിയത്.
ഗണിതശാസ്ത്ര അധ്യാപകനായി ബിരുദം നേടിയ അദ്ദേഹം മക്കയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് മക്കയിലെ അമീർ അബ്ദുൽ മജീദ് സ്കൂളിൽ വിദ്യാർഥി ഗൈഡായും പ്രവർത്തിച്ചിട്ടുണ്ട്.
ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ജുഡീഷ്യൽ സ്റ്റഡീസ് ആൻഡ് സിസ്റ്റംസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലി ചെയ്തു. ബിരുദാനന്തര ബിരുദ പഠനത്തിനും ശാസ്ത്ര ഗവേഷണത്തിനും വേണ്ടിയുള്ള കോളേജിന്റെ വൈസ് ഡീൻ പദവി വഹിച്ചു.
മക്കയിലെ അൽഅവാലിയിലെ അൽസഅ്ദി പള്ളി ഇമാമും ഖത്തീബുമായി. 2005, 2006 വർഷങ്ങളിൽ മസ്ജിദുന്നബവിയിൽ റമദാനിലെ ഇമാമായി നിയമിക്കപ്പെട്ടു. 2007 റമദാനിൽ മസ്ജിദുൽ ഹറാമിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരത്തിന് നേതൃത്വം നൽകി.