സന്ദർശക വിസയിൽ എത്തി മരണമടഞ്ഞ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.

സന്ദർശകവിസയിൽ എത്തി രേഖകൾ നഷ്ടപ്പെടുകയും, അസുഖബാധിതനായി മരണപ്പെടുകയും ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

New Update
shaji vijayan

റിയാദ് :   സന്ദർശകവിസയിൽ എത്തി രേഖകൾ നഷ്ടപ്പെടുകയും, അസുഖബാധിതനായി മരണപ്പെടുകയും ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.    ഒന്നര വർഷം മുൻപ് സന്ദർശക വിസയിൽ റിയാദിലെത്തിയ തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി ഷാജി വിജു വിജയന്റെ (34) മൃതദേഹമാണ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസ്സിയുടെ സഹായത്താൽ നാട്ടിലെത്തിച്ചത്.

Advertisment

റിയാദ്‌ കിങ്‌ സൗദ് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ രണ്ടുമാസത്തോളമായി തെക്കേന്ത്യക്കാരെനെന്ന് തോന്നിപ്പിക്കുന്ന, തിരിച്ചറിയാത്ത ഒരു മൃതദേഹം ഉണ്ടെന്ന വിവരം മോർച്ചറിയിലെ ജോലിക്കാർ മുഖേനയാണ് കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര അറിയുന്നത്. 

തുടർന്ന് കേളി ഇന്ത്യൻ എംബസ്സിയിൽ വിവരം അറിയിക്കുകയും പരിശോധിക്കാനുള്ള അനുവാദം വാങ്ങുകയും ചെയ്‌തു. ആദ്യത്തെ അന്വേഷണത്തിൽ  പുരോഗതിയൊന്നും ലഭിച്ചില്ല. ദിവസങ്ങൾക്കിപ്പുറം ഒരു വർഷത്തോളമായി റിയാദിൽ കാണാതായ വിജയനെ കുറിച്ച് അന്വേഷിച്ചുകൊണ്ട് അതേ ആശുപത്രിയിലെ ഒരു നേഴ്‌സ് എംബസ്സിയിൽ പരാതി നൽകി. ഒന്നര വർഷം മുൻപ് റിയാദിലേക്ക് പോയ വിജയനെ കുറിച്ച് കഴിഞ്ഞ ഒരു വർഷമായി വിവരണങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്ന ഭാര്യയുടെ പരാതി അയൽവാസിയായ നേഴ്സ് എംബസ്സിൽ അറിയിക്കുകയായിരുന്നു.

ഇതേ കുറിച്ച് അന്വേഷിക്കാൻ സാമൂഹ്യ പ്രവർത്തകരുടെ സഹായം അഭ്യർത്ഥിച്ച എംബസ്സി വിജയന്റെ ഫോട്ടോ കൈമാറി. ഈ അന്വേഷണത്തിലാണ് മോർച്ചറിയിലെ മൃതദേഹം വിജയന്റേത് തന്നെയെന്ന് നഴ്‌സ് സാക്ഷ്യപ്പെടുത്തുന്നത്.

തുടർന്ന് മരണകാരങ്ങൾ തിരക്കിയപ്പോഴാണ്, അബോധാവസ്ഥയിൽ കിടന്നയാളെ സൗദി റെഡ് ക്രസന്റ് വിഭാഗം കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും, ലിവർ തകരാറിലായ ഇദ്ദേഹത്തിന് മൂന്നു മാസത്തോളം ആശുപത്രിയിൽ ചികിത്സ നൽകിയതായും, പിന്നീട് മരണത്തിന് കീഴടങ്ങിയതായും അറിയാൻ കഴിഞ്ഞത്. അബോധാവസ്ഥയിൽ ആയതിനാൽ  ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ശേഖരിക്കാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ല.

ആളെ തിരിച്ചറിഞ്ഞതോടെ പിന്നീട് മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി പ്രവർത്തകർ നേതൃത്വം നൽകി. നാടുമായി ബന്ധപ്പെട്ട്  രേഖകൾ വരുത്തുകയും സൗദി നിയമാനുസ്രുതമുള്ള നിയമ നടപടികൾ പൂർത്തിയാക്കുന്നയതിനായി കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര കമ്മറ്റി അംഗം പിഎൻഎം റഫീക് നേതൃത്വം നൽകി.

 എംബസ്സിയിൽ നിന്നും കാര്യങ്ങൾ ചെയ്യുന്നതിന്ന് ചുമതലപെടുത്തികൊണ്ടുള്ള പേപ്പർ ലഭിച്ചെങ്കിലും പോലീസ് അന്വേഷണം പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഒന്നരമാസം സമയമെടുത്തു. സന്ദർശക വിസയിൽ എത്തിയതിനാലും വിസയുടെ കാലാവധി അവസാനിച്ചതിനാലും വിവിധ ഓഫീസുകളിൽ പലതവണ കയറിയിറങ്ങേണ്ടി വന്നതായി റഫീഖ് പറഞ്ഞു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾ പൂർണ്ണമായും ഇന്ത്യൻ എംബസി വഹിച്ചു. ഇന്ത്യൻ എംബസി ഡെത്ത് വിഭാഗവും ഫസ്റ്റ് സെക്രട്ടറി മൊയിൻ അക്തർ, അറ്റാഷെ മീനാ ഭഗവാൻ എന്നിവർ വിഷയത്തിൽ തുടക്കം മുതൽ തന്നെ ആത്മാർത്ഥമായി ഇടപെട്ടു. മരണമടഞ്ഞ വിജയന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്

Advertisment