സൗദി: സൗദി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം വേഗത്തിലാക്കാൻ നിയമ സഹായ സമിതി നടപടി ആരംഭിച്ചു. 34 കോടി ദയാധനം സമാഹരിച്ച വിവരം, ആക്ഷൻ കമ്മിറ്റി ഇന്ത്യൻ എംബസിയെ അറിയിച്ചു. റഹീമിനെ കാണാനുള്ള കാത്തിരിപ്പിലാണ് കുടുംബവും നാട്ടുകാരും. സ്വപ്നം കണ്ട 34 കോടി ദയാധനം, യാഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് സൗദി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ കുടുംബം. ജയിൽ മോചിതനായി മകൻ വരുന്നതും കാത്ത് കഴിയുകയാണ് ഉമ്മ ഫാത്തിമയും കുടുംബാംഗങ്ങളും.
കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ റഹീമിനെ മോചിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍.2006 ലാണ് സൗദി ബാലന്‍ അനസ് അല്‍ അസ്ഹരി മരണപ്പെട്ട കേസില്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജയിലില്‍ ആകുന്നത് . 2011 ല്‍ റഹീമിനെ വധ ശിക്ഷക്ക് വിധിച്ചു. ഇതിനിടയില്‍ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ 2023 ല്‍ സുപ്രീം കോടതി വധ ശിക്ഷ ശരിവെച്ചു. ശേഷം റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കി. സൗദിയിലെ എണ്‍പതോളം മലയാളി സംഘടനകളെ ഉള്‍പ്പെടുത്തി റഹീമിന്റെ മോചനത്തിനായി കോഡിനേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി.
സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് കൈമാറും. നടപടി വേഗത്തിലാക്കാൻ നിയമ സഹായ സമിതി തീരുമാനിച്ചു. ഇതിനായി ധനകാര്യ മന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതി തേടും. പ്രതീക്ഷിച്ചതിലും മുമ്പ് തന്നെ സഹായധനം സമാഹരിക്കാനായതിൻ്റെ സന്തോഷം ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പങ്കുവെച്ചു. കുടുംബത്തിൻ്റെ സന്തോഷത്തിലും, മാനവിക ഐക്യത്തിലും പങ്കുചേരാൻ ഫറോക്കിലെ റഹീമിൻ്റെ വീട്ടിലേക്ക് ജനങ്ങൾ ഇപ്പോഴും എത്തുന്നു.