ഇമാറാത്ത്: കുതിരയോട്ടവും ഒട്ടകയോട്ടവും മാത്രമല്ല, ഡ്രോണുകളുടെ കുതികുതിപ്പും ഇനി ഇമാറാത്തിനെ അതിശയിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ റേസിങ് ലീഗായ മൾട്ടി ജി.പി ഒരുക്കുന്ന ഡ്രോൺ ചാമ്പ്യൻസ് റേസ് ഷാർജയിൽ വിരുന്നെത്തുകയാണ്. ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോ നടത്തുന്ന റേസ് ഏപ്രിൽ 20 മുതൽ 21 വരെ അൽ മജാസ് ആംഫി തിയേറ്ററിലാണ് നടക്കുന്നത്.
ലോക ചാമ്പ്യന്മാരും അന്താരാഷ്ട്ര അവാർഡുകൾ നേടിയവരുമായ 16 എലൈറ്റ് ഡ്രോൺ റേസർമാർ മത്സരത്തിൽ പങ്കെടുക്കും. 2018 ലെ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ പോൾ നൂർകലയും എത്തുന്നുണ്ട്.
ഷാർജയിൽ ഇത്തരമൊരു മൽസരം ആദ്യമായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. നാല് യോഗ്യതാ മത്സരങ്ങളിലായി രണ്ട് ദിവസങ്ങളിൽ ലോകത്തിലെ ഏറ്റവും വൈദഗ്ധ്യമുള്ള റേസർമാർ മത്സരിക്കുന്നതിനാൽ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്. ആദ്യ നാല് സ്ഥാപങ്ങളിലെത്തുന്ന മത്സരാർഥികൾ രണ്ടാം ദിവസം നടക്കുന്ന അവസാന മത്സരത്തിന് യോഗ്യത നേടും.
വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ പ്രശസ്തി വർധിപ്പിക്കുന്നതിനുള്ള അൽ മജാസ് ആംഫി തിയേറ്ററിന്റെ ശ്രമങ്ങളുടെ ഭാഗമാണ് റേസെന്ന് ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോ ഡയറക്ടർ ജനറൽ താരിഖ് സയീദ് അല്ല പറയുന്നു. ഇത്തരത്തിലുള്ള റേസുകളെ കുറിച്ച് കൂടുതലറിയാനും ലോകത്തിലെ ഏറ്റവും മികച്ച റേസർമാരെ കാണാനും ഡ്രോൺ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ മനസിലാക്കാനും ഇവൻറ് അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കമ്പനികൾക്ക് അവരുടെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാവും. സന്ദർശകർക്ക് അവരുടെ സേവനങ്ങളെക്കുറിച്ചും ഡ്രോൺ ഉപകരണങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ചും അറിയാനാകും. സന്ദർശകർക്കും ഡ്രോൺ റേസിങ് പ്രേമികൾക്കും വിനോദത്തിനായി വിവിധ ഉപ പരിപാടികളും ഷോകളും ഒരുക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങ
ളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് യു.എ.ഇയിലെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി അംഗീകൃതവുമായ സ്വകാര്യ എയർക്രാഫ്റ്റ് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ അവസരമുണ്ട്. അവർക്ക് അവരുടെ ഹോബികൾ പ്രദർശിപ്പിക്കുന്നതിന് ഒരു പ്രത്യേക സ്ഥലം തന്നെ അനുവദിക്കും. ഡ്രോൺ റേസ് രണ്ട് തരമായി തിരിച്ചിരിട്ടുണ്ട്.
ആദ്യ വിഭാഗം ഏറ്റവും വേഗത്തിൽ കോഴ്സ് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വേഗതയും കൃത്യതയും അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റൊരു വിഭാഗം പറക്കുമ്പോൾ പ്രകടിപ്പിക്കുന്ന വിവിധ സ്കില്ലുകളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സാംസ്കാരികവും കായികവുമായ നിരവധി ലോകോത്തര ഈവന്റുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഷാർജക്ക് നവ്യാനുഭവം പകരുന്നതായിരിക്കും റേസ്.