/sathyam/media/media_files/2026/01/26/2781925-7777-2026-01-26-23-30-53.jpg)
ദുബായ്: ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് യുഎഇ ഔദ്യോഗികമായി പിന്മാറി.
2025 ഓഗസ്റ്റ് മുതൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവന്ന ചർച്ചകളാണ് ഇതോടെ വഴിമുട്ടിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടത്തിയ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
വിമാനത്താവള പ്രവർത്തനങ്ങൾക്കായി അനുയോജ്യനായ പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ സാധിക്കാത്തതാണ് പിന്മാറ്റത്തിന് കാരണമായി യുഎഇ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, ഈ സാങ്കേതിക കാരണത്തിനപ്പുറം ഗൾഫ് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളും ഇന്ത്യയുമായുള്ള യുഎഇയുടെ വർദ്ധിച്ചുവരുന്ന അടുപ്പവുമാണ് കരാർ തകരാൻ കാരണമെന്ന് പാക്കിസ്ഥാൻ ദിനപത്രമായ ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു.
സൗദി അറേബ്യയും യുഎഇയും തമ്മിൽ യെമൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളും പാക്കിസ്ഥാൻ സൗദിയുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നതും യുഎഇയെ പ്രകോപിപ്പിച്ചതായാണ് സൂചന.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാക്കിസ്ഥാന് വലിയ ആശ്വാസമാകേണ്ടിയിരുന്ന ഈ വിദേശ നിക്ഷേപം ഇല്ലാതായത് ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us