ദുബായ്: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ചൊവ്വാഴ്ച അവസാനിക്കും. ഇതുവരെ രണ്ടുലക്ഷത്തി മുപ്പതിനായിരത്തിലധികം ആളുകള്‍ പദ്ധതി പ്രയോജനപ്പെടുത്തിയതായി താമസ- കുടിയേറ്റ വകുപ്പ് അറിയിച്ചു.
കൂടുതല്‍ ആളുകളും രേഖകള്‍ ശരിയാക്കി യുഎഇയില്‍ തന്നെ തുടരാനാണ് താത്പര്യം പ്രകടിപ്പിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
വീസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്നവര്‍ക്ക് താമസം നിയാമനുസൃതമാക്കാനും പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനുമായി സെപ്റ്റംബര്‍ ഒന്ന് മുതലാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
രണ്ട് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പൊതുമാപ്പ് പദ്ധതി വന്‍ വിജയമായിരുന്നെന്ന് താമസ, കുടിയേറ്റ വകുപ്പ് അറിയിച്ചു.
ദുബായില്‍ മാത്രം ഇതുവരെ 2.30 ലക്ഷത്തിലധികം ആളുകളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. ഇതില്‍ 55,000-ലധികം ആളുകള്‍ തിരികെ അവരവരുടെ നാടുകളിലേക്ക് തിരിച്ചതായും ബാക്കിയുളളവര്‍ പുതിയ വീസയില്‍ യുഎഇയില്‍ തുടരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്താനുള്ള അവസരം വരെ ഇത്തവണ യുഎഇ ഒരുക്കിനല്‍കിയിരുന്നു.
ജനുവരി ഒന്ന് മുതല്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കും. പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ നിയമലംഘന കാലയളവിലെ മുഴുവന്‍ പിഴയും അടയ്‌ക്കേണ്ടിവരും.
കൂടാതെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്തും. നിയമലംഘകര്‍ക്ക് താമസവും ജോലിയും നല്‍കുന്നവര്‍ക്ക് എതിരെയും നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.