ദുബായ്: യുഎഇയിലെ ചെട്ടികുളങ്ങര അമ്മ ഭക്തരുടെ കൂട്ടായ്മയായ ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതി ദുബായ് ചാപ്റ്ററിന്റെ (ക്യാപ്സ് ദുബായ് ) മഹോത്സവവും പതിനഞ്ചാമത് വാർഷികവും അജ്മാനിൽ അവിസ്മരണീയമായി.
അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ രണ്ടു ദിവസമായി നടന്ന ഉത്സവ ചടങ്ങികളിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്.
/sathyam/media/media_files/2025/01/21/img2025012222540.jpg)
ഉത്സവത്തിന്റെ നാട്ടു തനിമയും പാരമ്പര്യവും നിലനിർത്തിക്കൊണ്ടുള്ള ഓണാട്ടുകരയുടെ രുചിപ്പെരുമയേറുന്ന മുതിരപ്പുഴുക്ക്, അസ്ത്രം തുടങ്ങി എട്ടു കൂട്ടം വിഭവങ്ങൾ അടങ്ങിയ കഞ്ഞിസദ്യ,
നൃത്ത കലയും കളരിയിൽ അധിഷ്ഠിതമായ മെയ്പ്ര വഴക്കങ്ങളും ദേവീ സ്തുതികളും സംഗീതവും എല്ലാം സാമന്വയിക്കുന്ന പ്രസിദ്ധമായ കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിന്റെ കലാംശമായ കുത്തിയോട്ടപ്പാട്ടും ചുവടും,
ബഹുനിലകളിൽ സജ്ജമാക്കിയ തേർ സമാനമായ കെട്ടുകാഴ്ചകൾ, സംഗീതാർച്ചന, സോപാനസംഗീതം, കൈകൊട്ടിക്കളി,
പഞ്ചാരി മേളം, ദേവീമാഹാത്മ്യ പാരായണം, ലളിതാസഹസ്രനാമാർച്ചന, ചിന്തുപാട്ട് വിശേഷാൽ പൂജകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഉത്സവത്തിൽ അരങ്ങേറിയത്. ഉത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവുമുണ്ടായി.
/sathyam/media/media_files/2025/01/21/img22625.jpg)
ചെട്ടിക്കുളങ്ങര മുൻ മേൽശാന്തി ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടന്ന മഹോത്സവത്തിൽ നാട്ടിൽ നിന്നും എത്തി ചേർന്ന വിവിധ കലാകാരന്മാരുടെ പങ്കാളിത്വം ഉത്സവത്തിന്റെ മാറ്റ് കൂട്ടി. ദീപാരാധനയോടെ ഉത്സവത്തിന് പരിസമാപ്തിയായി.
മോഹൻലാൽ വാസുദേവൻ (പ്രസിഡന്റ്) ഹരികൃഷ്ണൻ (സെക്രട്ടറി) ഉണ്ണികൃഷ്ണപ്പിള്ള (കൺവീനർ) എന്നിവരടങ്ങിയ ഭരണസമിതിയാണ് ഈ വർഷത്തെ ഉത്സവത്തിനു നേതൃത്വം നൽകിയത്.