ദുബായ്: യുഎഇയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിൽ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കായി കമ്പനികൾ നടത്തിയ മുന്നൊരുക്കങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർ.
മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് വിവിധ നിർമ്മാണ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.
ജൂൺ 15 ഞായറാഴ്ച മുതൽ യുഎഇയിൽ തൊഴിലാളികൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽഉച്ചയ്ക്ക് 12.30 നും 3 നും ഇടയിൽ ജോലി ചെയ്യുന്നത് സർക്കാർ നിരോധിച്ചിരുന്നു .
രാജ്യത്ത് ഏറ്റവും ഉയർന്ന വേനൽച്ചൂട് അനുഭവപ്പെടുന്ന സമയമാണിത്. അത് കൊണ്ടാണ് തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തി സർക്കാർ തൊഴിൽ സമയം പുനഃക്രമീകരിച്ചത്.
മാനവ വിഭവശേഷി വകുപ്പ് ദുബായിലെ നിർമ്മാണ സ്ഥലങ്ങളിൽ ഇന്ന് പരിശോധന നടത്തി. സൂര്യാഘാതത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി ജോലിസ്ഥലങ്ങളിൽ തണലുള്ള സ്ഥലങ്ങൾ, നിർജ്ജലീകരണം തടയാൻ ആവശ്യമായ വെള്ളം, പ്രഥമശുശ്രൂഷ ഉപകരണങ്ങൾ, എന്നിവ കമ്പനികൾ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു.
ജലവിതരണത്തിലോ, വൈദ്യുതി വിതരണത്തിലോ ഉണ്ടാകുന്ന തടസ്സങ്ങൾ, ഗതാഗതക്കുരുക്ക് എന്നിവ പോലുള്ള ഉടൻ പരിഹരിക്കേണ്ട ഇത്തരം സംഭവങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിയമലംഘനം കണ്ടെത്തിയാൽ ഒരു തൊഴിലാളിക്ക് 5,000 ദിർഹം പിഴയും ഒന്നിലധികം തൊഴിലാളികൾ ഉൾപ്പെട്ടാൽ പരമാവധി 50,000 ദിർഹം വരെ പിഴയും കമ്പനികൾക്ക് ചുമത്തും.