ചോദ്യങ്ങള്‍ നേരത്തേ അയച്ചു, ബോറിസ് ജോണ്‍സനുമായുള്ള അഭിമുഖം ബിബിസി റദ്ദാക്കി

New Update
cgbvhnbik

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണുമായി നിശ്ചയിച്ചിരുന്ന അഭിമുഖം ബി.ബി.സി റദ്ദാക്കി. അഭിമുഖത്തിനായി തയാറാക്കിയിരുന്ന ചോദ്യങ്ങള്‍ മുന്‍കൂറായി അദ്ദേഹത്തിന് അയച്ചതാണ് കാരണം.

ബി.ബി.സിയുടെ മുന്‍ പൊളിറ്റിക്കല്‍ എഡിറ്ററും നിലവില്‍ ഞായറാഴ്ച രാവിലെയുള്ള പ്രധാന വാര്‍ത്താ പരിപാടിയുടെ അവതാരകയുമായ ലോറ ക്യൂന്‍സ്ബെര്‍ഗാണ് ചോദ്യങ്ങളും അതിനു വേണ്ടി തയാറാക്കിയ കുറിപ്പുകളും ജോണ്‍സന് അയച്ചത്. തന്‍റെ ടീമിനെ ഉദ്ദേശിച്ച് അയച്ച കുറിപ്പുകള്‍ തെറ്റായി ജോണ്‍സണിന് പോവുകയായിരുന്നുവെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ലോറ പറയുന്നു.

ഈ അബദ്ധം അഭിമുഖം "അസാധുവാക്കാന്‍' ഇടയാക്കിയെന്നും ബി.ബി.സിയും ജോണ്‍സന്‍റെ സംഘവും അത് റദ്ദാക്കാന്‍ സമ്മതിച്ചതായും ബി.ബിസി.വക്താവ് പറഞ്ഞു. അഭിമുഖം വ്യാഴാഴ്ച വൈകുന്നേരം സംപ്രേക്ഷണം ചെയ്യാനിരിക്കുകയായിരുന്നു. ജോണ്‍സന്‍റെ ഭരണകാലത്തെ ഓര്‍മകള്‍കൂടി ഉള്‍ക്കൊള്ളിക്കുന്ന ആദ്യത്തെ പ്രധാന ടി.വി അഭിമുഖമെന്ന് പരസ്യവും നല്‍കിയിരുന്നു. കോവിഡ് മഹാമാരിയെ തന്‍റെ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചും തന്‍റെ പ്രധാനമന്ത്രി പദവി അവസാനിക്കാന്‍ കാരണമായ "ഡൗണിംഗ് സ്ട്രീറ്റിലെ പാര്‍ട്ടികളെ'ക്കുറിച്ചും ജോണ്‍സണ്‍ സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Advertisment