ചാഗോസ് ദ്വീപ് മൗറീഷ്യസിനു വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ സമ്മതിച്ചു

New Update
vjhnbjmnk
ലണ്ടന്‍: പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച തര്‍ക്കം അവസാനിപ്പിച്ച് ചാഗോസ് ദ്വീപ് മൗറീഷ്യസിന് വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ സമ്മതിച്ചു. അന്താരാഷ്ട്ര സമ്മര്‍ദങ്ങളുടെയും നീണ്ട ചര്‍ച്ചയുടെയും ഫലമായാണ് തീരുമാനം.

മൗറീഷ്യസില്‍നിന്ന് 1500 കിലോമീറ്റര്‍ അകലെ കിടക്കുന്ന ചാഗോസ് ദ്വീപുകള്‍ 1814 മുതല്‍ ബ്രിട്ടന്റെ അധീനത്തിലായിരുന്നു. ആഫ്രിക്കയില്‍ ബ്രിട്ടന്റെ അവസാനത്തെ കോളനിയായിരുന്ന മൗറീഷ്യസ് 1968ലാണ് സ്വതന്ത്രമായത്.

മൗറീഷ്യസിന്റെ ഭാഗമാക്കിയാണ് ബ്രിട്ടന്‍ കോളനിവത്കരണ കാലത്ത് ഈ ദ്വീപ് കൈയടക്കി വച്ചിരുന്നത്. മൗറീഷ്യസിനു സ്വാതന്ത്ര്യം നല്‍കുന്നതിനു മുമ്പ് ചാഗോസിനെ വേര്‍പെടുത്തുകയും ബ്രിട്ടന്റെ അധീനതയില്‍ നിലനിര്‍ത്തുകയുമായിരുന്നു.

കോളനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനുമുമ്പ് അവ വിഭജിക്കുന്നത് 1960ലെ യു.എന്‍ പ്രമേയത്തിന്റെ ലംഘനമാണെന്നും അതിനാല്‍ ചാഗോസ് തങ്ങള്‍ക്ക് തിരിച്ചുകിട്ടണമെന്നുമായിരുന്നു മൗറീഷ്യസിന്റെ ആവശ്യം. എന്നാല്‍, അറുപതോളം ദ്വീപുകള്‍ അടങ്ങുന്ന ചാഗോസിന്റെ മേലുള്ള പരമാധികാരം തങ്ങള്‍ക്കാണെന്നായിരുന്നു ബ്രിട്ടന്റെ അവകാശവാദം.

ദ്വീപിന് മേല്‍ പരമാധികാരമുണ്ടെന്ന മൗറീഷ്യസിന്റെ അവകാശവാദം അന്താരാഷ്ട്ര നീതിന്യായ കോടതിയും യു.എന്‍ പൊതുസഭയും അംഗീകരിച്ചത് ബ്രിട്ടന് മേല്‍ സമ്മര്‍ദമുയര്‍ത്തി. തുടര്‍ന്ന് അവര്‍ ചര്‍ച്ചക്ക് തയാറായി. 2022 മുതല്‍ 13 റൗണ്ട് ചര്‍ച്ച നടന്നു. ഒടുവില്‍ ബ്രിട്ടന്‍ അവകാശവാദം ഉപേക്ഷിച്ച് ദ്വീപ് വിട്ടുനല്‍കാന്‍ തയാറാവുകയായിരുന്നു.

ചാഗോസിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യ 1966ല്‍ അവര്‍ അമേരിക്കക്ക് സൈനികതാവളം നിര്‍മിക്കാന്‍ ദീര്‍ഘകാല പാട്ടത്തിന് നല്‍കി. ഇവിടെനിന്ന് രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചത് മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അവരെ മൗറീഷ്യസിലും സമീപത്തെ മറ്റൊരു ബ്രിട്ടീഷ് കോളണിയായിരുന്ന സെയ്ഷല്‍സിലുമാണ് കുടിയിരുത്തിയത്.
Advertisment