ലണ്ടൻ: കോൾഡ് പ്ലേ സംഗീത നിശയ്ക്കിടെ സിഇഒയ്ക്കൊപ്പം ക്യാമറയിൽ കുടുങ്ങിയ ഡാറ്റ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി അസ്ട്രോണമറിൻറെ എച്ച് ആർ ക്രിസ്റ്റിൻ കാബോട്ട് രാജി വച്ചു. സംഭവം വിവാദമായതിനു പിന്നാലെ അസ്ട്രോണമർ സിഇഒ ആൻഡി ബൈറൺ രാജി വച്ചിരുന്നു.
ബോസ്റ്റണിൽ നടന്ന കോള്‍ഡ് പ്ലേ മ്യൂസിക് ബാന്റിന്റെ സംഗീത പരിപാടിക്കിടെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സി.ഇ.ഒ ആന്‍ഡി ബൈറണും എച്ച്ആര്‍ ക്രിസ്റ്റിന്‍ കബോട്ടുമാണ് വീഡിയോയിലുള്ളത്. പരിപാടി കാണാന്‍ എത്തിയവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇരുവരും പരസ്പരം ചേർന്ന് നിന്ന് പരിപാടി ആസ്വദിക്കുന്ന ദൃശ്യങ്ങൾ ക്യാമറയില്‍ പതിയുകയായിരുന്നു. ഇത് വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതോടെ മുഖംപൊത്തി ഒളിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ക്യാമറ കണ്ട പാടേ ബൈറൺ കുനിഞ്ഞിരിക്കുന്നതും മുഖം മറക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോള്‍ഡ് പ്ലേയുടെ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ പരിപാടിക്കിടെ ഇവരെക്കുറിച്ച് കമന്റ് പറഞ്ഞതോട് കൂടി സംഭവം കൂടുതല്‍ ചര്‍ച്ചാവിഷയമായി. ഇരുവരും അടുത്തിടപഴകുന്ന ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ അസംഖ്യം മീമുകളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അസ്ട്രോണമർ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഇരുവരുടെയും പേരുകൾ നീക്കം ചെയ്തിട്ടുണ്ട്.
ബൈറണും ക്രിസ്റ്റിൻ കബോട്ടുമായി അടുപ്പത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ഇരുവരും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുകയായിരുന്നു. എന്നാൽ സംഗീത പരിപാടിക്കിടെ ക്യാമറയിൽ നിന്ന് ഒളിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങളാണ് കാര്യം കൂടുതൽ വഷളാക്കിയത്. ഇരുവരും പെട്ടെന്ന് മുഖം മറച്ചതോടെ ഗായകൻ ക്രിസ് മാർട്ടിൻ ഇവരെക്കുറിച്ച് പരാമർശിച്ച് സംസാരിക്കുകയും ചെയ്തു.