ലണ്ടൻ: ലണ്ടനിലെ ഹാക്ക്നിയിൽ ബുധനാഴ്ച രാത്രി നടന്ന വെടിവെപ്പിൽ പത്തു വയസ്സുകാരി മലയാളി പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് വിനയ - അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റത്. ബ്രിട്ടനിലെ ബർമിങ്ഹാമിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താമസിച്ചിരുന്ന മലയാളി കുടുംബത്തിലെ അംഗമാണ് പരിക്കേറ്റ പെൺകുട്ടി.
ബുധനാഴ്ച രാത്രി 9.20 - ന് വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരുറന്റിന് സമീപം ബൈക്കിൽ എത്തിയ അജ്ഞാതനാണ് നിറയൊഴിച്ചത്. വെടിയേറ്റ നാല് പേരെയും കിഴക്കൻ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവം നടന്ന ഉടനെ സ്ഥലത്ത് പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. സംഭവസ്ഥലം ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ലണ്ടൻ ആംബുലൻസ് സർവീസ് തുടങ്ങിയവർ എത്തി പരിശോധന നടത്തിയെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
വെടിവെപ്പിനെത്തുടർന്നുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മറ്റ് ഇരകളുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്തിട്ടില്ല.
വെടിവെപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്ന സാക്ഷികൾ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിപ്പുണ്ട്.