ലണ്ടൻ: ബ്രിട്ടനിൽ ജൂലൈ 4 ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ വാർത്ത സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. കോവിഡ് പാൻഡെമിക്, ഫർലോ സ്കീം, യുക്രെയ്നിലെ യുദ്ധം എന്നിവയെക്കുറിച്ച് പരാമർശിച്ച ശേഷം “നിങ്ങൾ ആരെയാണ് വിശ്വസിക്കുന്നത്?” എന്ന ചോദ്യമാണ് ഋഷി സുനക് പ്രധാനമായും പൊതുജനങ്ങളോട് ഉന്നയിച്ചത്.
കൺസർവേറ്റീവ് സർക്കാർ നടപ്പിലാക്കിയ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് ഋഷി സുനക് പറഞ്ഞു.
രാജ്യം കാത്തിരിക്കുന്ന നിമിഷമാണ് പൊതു തിരഞ്ഞെടുപ്പെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ക്ഷമയോടും നിശ്ചയദാർഢ്യത്തോടും കൂടി പ്രവർത്തിക്കുന്ന ലേബർ പാർട്ടിക്ക് ഏറെ സാധ്യത ഉണ്ടെന്ന് കെയർ സ്റ്റാർമർ പറഞ്ഞു.
മെയ് 3 ന് നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചു വരവാണ് ലേബർ പാർട്ടി നടത്തിയത്. ഭരണപക്ഷമായ കൺസർവേറ്റീവ് പാർട്ടി കൗൺസിലർമാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് എത്തിയത് ലിബറൽ ഡെമോക്രറ്റിക് പാർട്ടിയാണ്.