ബെയ്റൂട്ട്: ലെബനനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത് ഇസ്രേലി ഷെല്‍ കമ്പനികളെന്ന് റിപ്പോര്‍ട്ട്. ഹംഗറിയില്‍ നിര്‍മിച്ച പേജറുകള്‍ ലെബനനിലേക്കു കൊണ്ടുപോകുന്നതിനിടെ ഇസ്രേലി രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് ഇവയില്‍ സ്ഫോടകവസ്തു സ്ഥാപിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, ഈ പേജറുകള്‍ നിര്‍മിച്ച കമ്പനി തന്നെ ഇസ്രയേല്‍ വ്യാജമായി രൂപംകൊടുത്തതാണെന്നു പ്രമുഖ യുഎസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഹിസ്ബുള്ളയുടെ പേജര്‍ ഉപയോഗത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷം രൂപംകൊടുത്ത പദ്ധതിയായിരുന്നു ആക്രമണം. തായ്വാനിലെ ഗോള്‍ഡ് അപ്പോളോയുടെ ബ്രാന്‍ഡ് നാമം ഉപയോഗിക്കാന്‍ അനുമതിയുള്ള ഹംഗേറിയന്‍ കമ്പനി ബിഎസി കണ്‍സള്‍ട്ടിങ്ങാണ് ഹിസ്ബുള്ളയ്ക്കു വേണ്ടി പേജറുകള്‍ നിര്‍മിച്ചതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ കമ്പനിക്കു പിന്നില്‍ ഇസ്രയേലെന്നാണു പുതിയ വിവരം.
ഇസ്രയേല്‍ വിവരം ചോര്‍ത്തുമെന്നു ഭയന്ന് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു പേജറിലേക്കു മാറാന്‍ ഹിസ്ബുള്ള മേധാവി ഹസന്‍ നസറുള്ള നിര്‍ദേശം നല്‍കിയതോടെയാണ് മാറിയതോടെയാണ് മൊസാദ് പുതുവഴി തേടിയത്. പേജര്‍ നിര്‍മാണത്തിനായി ഇസ്രേലി ഏജന്‍സി ഉടമകളുടെ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ച് രണ്ടു കമ്പനികള്‍ക്കു രൂപം കൊടുത്തു. തുടര്‍ന്ന് തായ്വാന്‍ കമ്പനി ഗോള്‍ഡ് അപ്പോളോയുമായി ബ്രാന്‍ഡ് നാമം ഉപയോഗിക്കാനുള്ള മൂന്നു വര്‍ഷത്തെ കരാറെടുത്ത കമ്പനി ലെബനനില്‍ നിന്നുള്ള പേജര്‍ ഓര്‍ഡര്‍ സ്വീകരിച്ചു.
സാധാരണക്കാര്‍ക്കു വേണ്ടിയും കമ്പനി പേജര്‍ നിര്‍മിച്ചു നല്‍കി. എന്നാല്‍, ഹിസ്ബുള്ളയ്ക്കായി ആയിരക്കണക്കിന് പേജറുകളുടെ ഓര്‍ഡര്‍ എത്തിയപ്പോള്‍ ഇതിലെല്ലാം ശക്തിയേറിയ സ്ഫോടകവസ്തു പിഇടിഎന്‍ (പെന്‍റാഎറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ്) സ്ഥാപിച്ചു. പെട്ടെന്ന് പൊട്ടിത്തെറിക്കാത്തതും വെള്ളത്തില്‍ അലിയാത്തതുമായ മാരക സ്ഫോടകവസ്തുവാണ് പിഇടിഎന്‍.
എന്നാല്‍, തങ്ങള്‍ പേജറുകള്‍ നിര്‍മിച്ചിട്ടില്ലെന്നാണ് ബിഎസിയുടെ വിശദീകരണം. പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും പേജറുകള്‍ നിര്‍മിച്ചിട്ടില്ലെന്നും ബിഎസി സിഇഒ ക്രിസ്ററ്യാന ബര്‍സോണി ആര്‍സിഡിയകോനോ പറഞ്ഞു.