യു കെ: ആഴ്ചയുടെ ആദ്യം രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ചതെന്നു സംശയിക്കുന്ന ബോംബ് കണ്ടെത്തിയതിനെത്തുടർന്ന് പ്ലിമൗത്തിലെ കീഹാം, ഫോർഡ് പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകളോട് വീട് ഒഴിയാൻ വ്യാഴാഴ്ച രാവിലെ ആവശ്യപ്പെട്ടു. പ്ലൈമൗത്തിൽ ലൈഫ് സെൻ്റർ തുറന്നു.
ചൊവ്വാഴ്ച രാവിലെ 10.26 - ന് സെൻ്റ് മൈക്കൽ അവന്യൂവിൽ വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഡെവൺ & കോൺവാൾ പോലീസ് എത്തുകയായിരുന്നു. തുടർന്ന് വീടുകൾ ഒഴിപ്പിച്ചു. തുടക്കത്തിൽ 200 മീറ്റർ ചുറ്റളവിലുള്ള വീടുകളും, വ്യാഴാഴ്ച രാവിലെ 9 മണിയോടെ പരിസരത്തുള്ള എല്ലാവരോടും വീടുകളിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ നഗരത്തിനു ചുറ്റുമുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. റോയൽ നേവി അവന്യൂ, സാൽറ്റാഷ് റോഡ്, ആൽബർട്ട് റോഡ്, പാർക്ക് അവന്യൂ, ഫെറി റോഡ് എന്നിവയെല്ലാം അടച്ചിടുമെന്ന് പ്ലിമൗത്ത് സിറ്റി കൗൺസിൽ അറിയിച്ചു.
രണ്ടാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചതും എന്നാൽ പൊട്ടാതെ കിടന്നതുമായ ജർമ്മൻ ബോംബ് കീഹാം ഏരിയയിൽ നിന്ന് ടോർപോയിൻ്റ് ഫെറി സ്ലിപ്പ് വേയിലേക്ക് സൈനിക വാഹനവ്യൂഹം നീക്കി കടലിൽ നിർവീര്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഒഴിപ്പിക്കൽ കുറഞ്ഞത് 36 മണിക്കൂറെങ്കിലും നിലനിൽക്കാൻ സാധ്യതയുണ്ട്. താമസക്കാർക്ക് സഹായവും പിന്തുണയും ലഭിക്കുന്നതിന് പ്രദേശത്ത് ലൈഫ് സെൻ്റർ തുറന്നു. കുട്ടികൾക്കും കാറ്ററിങ്ങിനായുമുള്ള ക്രെഷും ഒരു മുറിയും ഇതിൽ ഉൾപ്പെടും.
താമസക്കാർക്ക് ടോയ്‌ലറ്ററികൾ, ടവലുകൾ, ടൂത്ത് ബ്രഷുകൾ എന്നിവ ഉൾപ്പെടുന്ന എമർജൻസി പായ്ക്ക് എടുക്കാം.
ആവശ്യമുള്ളവർക്ക് താമസിക്കാൻ സ്ഥല സൗകര്യവും ചായ, കാപ്പി, വെള്ളം, കാറ്ററിംഗ് എന്നിവ നൽകുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയതായി പ്ലിമൗത്ത് സിറ്റി കൗൺസിൽ സ്ഥിരീകരിച്ചു.