ലണ്ടന്: പ്രധാന സൂപ്പർമാർക്കറ്റ് ചെയ്‌നുകൾ ജീവനക്കാരുടെ ശമ്പള നിരക്ക് പുതുക്കി നിശ്‌ചയിച്ചതിനു പിന്നാലെ ടെസ്‌കോയും ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോൾ മണിക്കൂറിന് 11.02 പൗണ്ട് എന്ന തിരക്കിലാണ് ടെസ്കോ ജീവനക്കാരുടെ വേതനം. ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോതുകൂടി അത് മണിക്കൂറിന് 12.02 പൗണ്ടായി ഉയരും. ലണ്ടന്‍ സ്റ്റോറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മണിക്കൂറില്‍ 13.15 പൗണ്ട് വേതനം ലഭിക്കും.
തീരുമാനം രണ്ടു ലക്ഷത്തിലേറെ ടെസ്കോ ജീവനക്കാര്‍ക്ക് പ്രയോജപ്പെടും. മിനിമം ശമ്പള നിരക്കിനെക്കാൾ അധികമാണ് ടെസ്‌കോ നല്‍കുന്ന വേതനം. മിനിമം വേതന നിരക്ക് 2024 ഏപ്രില്‍ മാസത്തോടെ മണിക്കൂറിന് 11.44 പൗണ്ട് ആയി ഉയരും.
ശമ്പള വർധനവിനോപ്പം ജീവനക്കാർക്കായി മറ്റു ചില ആനുകൂല്യങ്ങൾ കൂടി നൽകാൻ ടെസ്കോ തീരുമാനിച്ചു. പറ്റേണിറ്റി ലീവ് പൂര്‍ണ്ണ വേതനത്തോടെ ആറ് ആഴ്ച്ചയാക്കുവാനും സിക്ക് പേ ലീവിനുള്ള അര്‍ഹത 18 ആഴ്ച വരെയാക്കുവാനുമുള്ള തീരുമാനമാണ് ടെസ്കോ അധികൃതർ കൈകൊണ്ടിരിക്കുന്നത്.
സെയ്ന്‍സ്ബറി, അസ്ഡ, ലിഡ്ല്‍, ആൽദി, എം & എസ് തുടങ്ങിയ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാവരും തന്നെ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലണ്ടന് പുറത്ത് ജോലി ചെയ്യുന്നവരുടെ ശമ്പളം 12 പൗണ്ടിന് മുകളില്‍ വര്‍ദ്ധിപ്പിച്ചു. ആൽദിയുടെ വര്‍ദ്ധിപ്പിച്ച ശമ്പളം ഫെബ്രുവരി മുതല്‍ നിലവിലുണ്ട്. അതേസമയം ലിഡ്ല്‍, സെയ്ന്‍സ്ബറി എന്നിവര്‍ മാര്‍ച്ച് മുതൽ വര്‍ദ്ധിപ്പിച്ച ശമ്പളം കൊടുത്തു തുടങ്ങും. ഏപ്രില്‍ മുതൽ എം & എസിലെ ശമ്പള വര്‍ദ്ധന പ്രാബല്യത്തില്‍ വരും. അസ്ഡ ഏപ്രിലില്‍ ഒരു ഇടക്കാല വര്‍ദ്ധന നടപ്പിലാക്കുകയും പിന്നീട് ജൂലായ് മുതല്‍ പൂര്‍ണ്ണമായി വര്‍ദ്ധിപ്പിച്ച വേതനം നല്‍കിത്തുടങ്ങുകയും ചെയ്യും.
റീറ്റൈൽ മേഖലയിൽ ജീവനക്കാർക്കാരെ നിലനിർത്താൻ സൂപ്പർമാർക്കറ്റ് ഭീമന്മാർ നടത്തുന്ന കിടമത്സരത്തിന്റെ തുടർച്ചയായാണ് ഈ തീരുമാനങ്ങൾ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.