ലണ്ടന്‍: രാജ്യം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ബജറ്റ് ടോറികൾക്കും ജെറമി ഹണ്ടിന് തന്നെയും തിരിച്ചടിച്ചതായി റിപ്പോര്‍ട്ട്. നിലവിൽ അഭിപ്രായ സർവ്വേകളിൽ വളരെ പിന്നിലായ ടോറികൾ, ബജറ്റിന് ശേഷം ലേബര്‍ പാര്‍ട്ടിക്ക് വളരെ പിന്നിൽ പോയെന്നാണ് ഒബ്സേര്‍വര്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഉണ്ടായ പൊതുവികാരം.
ആകെ നികുതിയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന കരുതുന്നവരാണ് നികുതി കുറയുമെന്ന് കരുതുന്നവരേക്കാള്‍ ഇരട്ടി. സർക്കാരിന്റെ മുഖഛായ മിനുക്കുന്നതിന് വേണ്ടി ജനകീയ ബജറ്റ് ഒരുക്കുന്നതിനൊപ്പം
സമ്പദ് വ്യവസ്ഥ തിരിച്ചുവന്നുവെന്ന് ഉറപ്പിക്കാന്‍ കഴിയുന്ന ബജറ്റ് അവതരണമാണ് ഹണ്ടും പ്രധാനമന്ത്രിയും ആഗ്രഹിച്ചിരുന്നത്. ജീവിത ചിലവുകളിൽ നട്ടം തിരിയുന്ന സാധാരണ വോട്ടർമാരുടെ അധിക ബാധ്യത വരുത്താതെ നികുതി കുറയ്ക്കുന്നതിനാണ് സുനാക് പ്രാമുഖ്യം നല്‍കിയത്.
/sathyam/media/media_files/49CyOZLnq2Lr2OF1PPLb.jpg)
ഏറെ കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം അവതരിപ്പിക്കപ്പെട്ട ബജറ്റിൽ പ്രധാന പ്രഖ്യാപനമായി എടുത്തു കാണിച്ചത് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനില്‍ രണ്ട് ശതമാനം പോയിന്റ് വെട്ടിക്കുറവ് വരുത്തിയതാണ്. ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറച്ചെങ്കിലും നികുതി ഉയരുമെന്ന ആശങ്കയാണ് സര്‍വ്വെയില്‍ പങ്കെടുത്തവരിൽ 31% പേർ ചൂണ്ടിക്കാണിച്ചത്. 17% പേർ മാത്രമാണ് മറിച്ച് ചിന്തിച്ചത്. 29% പേര്‍ യാതൊരു മാറ്റവുമില്ലെന്ന നിലപാടെടുത്തു.
/sathyam/media/media_files/RHhlEQ3n3SGDV4Z3haOy.jpg)
സമ്മിശ്ര പ്രതികരണം നേടിയ ബജറ്റിൽ, നികുതി പരിധി മരവിപ്പിച്ച് നിര്‍ത്തുന്നത് കൂടുതല്‍ ആളുകളെ ഉയര്‍ന്ന നിരക്കില്‍ നികുതി അടയ്ക്കേണ്ടി വരുമെന്നതിലേക്ക് തള്ളിവിടും എന്ന വിമര്‍ശനമാണ് മുഖ്യമായി ഉയരുന്നത്.
ബജറ്റിന്റെ പ്രത്യഘാതമെന്നോണം പോൾ സർവ്വേകളിൽ ടോറികള്‍ രണ്ട് പോയിന്റ് താഴ്ന്ന് കേവലം 25% - ത്തിലെത്തി. ഇതോടെ ലേബര്‍ പാര്‍ട്ടിയുടെ ലീഡ് 16 പോയിന്റായി. ചാന്‍സലര്‍ ഹണ്ടിന്റെ നെറ്റ് അപ്രൂവല്‍ റേറ്റിംഗിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22% പേര്‍ ഹണ്ടിനെ അംഗീകരിക്കുമ്പോള്‍ അദ്ദേഹത്തെ തള്ളുന്നവർ 45% പേരാണ്.