ബ്രാഡ്‌ഫോർഡ്: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റം സമ്മതിച്ചു. കുൽസുമ അക്തർ (27) ആണ് പട്ടാപ്പകൽ ഭർത്താവ് ഹബീബുർ മാസിന്റെ (26) കുത്തേറ്റ് മരിച്ചത്. പ്രതി മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റവും കത്തി കൈവശം വെച്ച കുറ്റവും സമ്മതിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് ആയിരുന്നു ദാരുണമായ സംഭവം നടന്നത്. അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി ബ്രാഡ്‌ഫോർഡ് നഗരത്തിലൂടെ നടന്നു പോകുകയായിരുന്നു യുവതിയെ ആണ് ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.
നേരത്തെ നടന്ന വാദം കേൾക്കലിൽ ഇയാൾ കുറ്റങ്ങൾ നിഷേധിച്ചിരുന്നു. 2023 നവംബർ മുതൽ 2024 ഏപ്രിൽ വരെ മിസ് അക്തറിനെ പിന്തുടർന്നു എന്നാണ് മാസുമിനെതിരെയുള്ള ആരോപണം. കേസിൽ ബ്രാഡ്‌ഫോർഡ് ക്രൗൺ കോടതിയിൽ വിചാരണ തിങ്കളാഴ്ച ആരംഭിക്കും.
ജസ്റ്റിസ് കോട്ടർ പ്രതിയെ വിചാരണ വരെ കസ്റ്റഡിയിൽ വിട്ടു. ബംഗാളി പരിഭാഷകന്റെ സഹായത്തോടെയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്.
വെസ്റ്റ്ഗേറ്റിൽ ഡ്രൂടൺ റോഡുമായി ചേരുന്നിടത്ത് വെച്ച് കുത്തേറ്റതിനെ തുടർന്ന് കുൽസുമ അക്തറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന് പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.