യു കെ: ജീവനക്കാരുടെ അടിക്കിടെയുള്ള സമരങ്ങളും അവരുടെ കഴിവിനെ സാരമായി ബാധിക്കുന്ന തൊഴിൽ സമ്മർദ്ദങ്ങളും അവതാളത്തിലാക്കിയ യു കെയിലെ എൻഎച്എസ് സേവനങ്ങൾക്ക് കൂടുതൽ അവമതിപ്പുണ്ടാക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവന്നു.
ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമുൾപ്പടെ, ജീവനക്കാരുടെ കഴിഞ്ഞ സമരങ്ങളെ തുടർന്ന് നിരവധി സേവനങ്ങളാണ് എൻഎച്എസിൽ മുടങ്ങിയത്. കാന്‍സര്‍ സംബന്ധമായ 7000 - ലേറെ ഓപ്പറേഷനുകള്‍ തടസ്സപ്പെട്ടു എന്ന വാർത്തയാണ് അതിലേറ്റവും ഭയാനകം. ചെറുതും വലുതുമായ കാന്‍സര്‍ സര്‍ജറികളിൽ 27 ശതമാനം കുറഞ്ഞതായി കണക്കുകൾ അടിവരയിടുന്നു. മറ്റു അസുഖങ്ങൾക്കുള്ള ഓപ്പറേഷനുകളിലും കാര്യമായ മുടക്കമുണ്ടായതായാണ് റിപ്പോർട്ടുകൾ.
അതിഗൗരവകരവും സമയനിബിഡമായി നടത്തേണ്ടതുമായ ശ്വാസകോശം, തല, കഴുത്തിലെ ട്യൂമറുകള്‍ തുടങ്ങി മാരകമായ ചികിത്സാകാര്യങ്ങളിൽ പോലും ഡോക്ടര്‍മാര്‍ ഇടപെട്ടില്ലെന്നുള്ള അതിരൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന കണക്കുകളും പുറത്തു വന്നു. ഈ കാലതാമസങ്ങള്‍ ട്യൂമറുകള്‍ വളരാനും, ശരീരത്തില്‍ വ്യാപിക്കാനും ഇടയാക്കുന്നതാണ്.
ഇതിനിടയിലാണ്, എൻഎച്എസ് സേവനങ്ങളിൽ വീണ്ടും ആശങ്കകൾ ഉയര്‍ത്തിക്കൊണ്ട് ഡോക്ടര്‍മാര്‍ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങുന്നത്. 35% ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട് അതിശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം.
24 ഫെബ്രുവരി (ശനിയാഴ്ച) മുതല്‍ നാല് ദിവസത്തേക്കാണ് ഡോക്ടര്‍മാര്‍ സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഗവണ്‍മെന്റ് സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ (ബിഎംഎ) ഈ നീക്കം. സമരങ്ങള്‍ മാരകമായി മാറുമ്പോള്‍ കാന്‍സര്‍ രോഗികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഹെല്‍ത്ത് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ ഇത്തരമൊരു കരാറിന് ബിഎംഎ തയ്യാറായിട്ടില്ല.