വേതന വളർച്ചയിൽ ഇടിവ് രേഖപ്പുടുത്തി യു കെ; തൊഴിൽ ഒഴിവുകളുടെ എണ്ണത്തിലും കുറവ്; തൊഴിൽ വിപണി സ്തംഭനാവസ്ഥയിൽ

author-image
റോമി കുര്യാക്കോസ്
Updated On
New Update
ffhgehhdfdfj

യു കെ: രാജ്യത്തെ തൊഴിൽ വിപണിയിലെ വേതന വളർച്ചയിൽ വൻതോതിൽ ഇടിവ് രേഖപ്പുടുത്തിയതായി റിപ്പോർട്ടുകൾ. നവംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ ബോണസ് ഒഴികെയുള്ള ശമ്പള വളർച്ച 7.3% ൽ നിന്ന് 6.6% ആയി കുത്തനെ ഇടിഞ്ഞതായാണ് കണക്കുകൾ. ശമ്പള വളർച്ച മന്ദഗതിയിലാകുന്നത് വരാനിരിക്കുന്ന തൊഴിൽ വിപണിക്ക് കൂടുതൽ ബലഹീനതയാണ് സൂചിപ്പിക്കുന്നതെന്ന്‌ പ്രമുഖ അക്കൗണ്ടൻസി സ്ഥാപനമായ കെപിഎംജി യു കെ യുടെ ചീഫ് ഇക്കണോമിസ്റ്റ് യേൽ സെൽഫിൻ പറഞ്ഞു.

Advertisment

വേതന വളർച്ച വീണ്ടും മന്ദഗതിയിലായെങ്കിലും ഇപ്പോഴും വിലക്കയറ്റത്തെ മറികടക്കുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനിടയിൽ, രാജ്യത്ത് തൊഴിൽ ഒഴിവുകളുടെ എണ്ണം തുടർച്ചയായി 18-ാം തവണയും കുറഞ്ഞതോടെ തൊഴിൽ വിപണി സ്തംഭനാവസ്ഥയിലായതിന്റെ സൂചനകളും പുറത്ത് വരുന്നുണ്ട്. തൊഴിൽ വിപണി മന്ദഗതിയിലാണെന്ന് നിരവധി വലിയ റിക്രൂട്ട്‌മെന്റ് കമ്പനികൾ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

തൊഴിലുടമകൾക്കിടയിൽ ആത്മവിശ്വാസം ദുർബലമാണെന്നാണ് പ്രധാന റിക്രൂട്ടിങ് സ്ഥാപനങ്ങളായ പേജ് ഗ്രൂപ്പ്, ഹെയ്‌സ്, റോബർട്ട് വാൾട്ടേഴ്‌സ് എന്നിവർ പറഞ്ഞത്. വിപണിയിലെ ഏറ്റവും മോശം പ്രകടനമാണ് യു കെയിൽ ഉണ്ടായതെന്നും ലാഭം അഞ്ചിലൊന്ന് കുറഞ്ഞെന്നുമാണ് പേജ് ചൂണ്ടിക്കാട്ടിയത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) - ന്റെ കണക്കനുസരിച്ചു, ഒക്ടോബറിനും ഡിസംബറിനുമിടയിൽ, യു കെയിൽ രേഖപ്പെടുത്തിയ ഒഴിവുകളുടെ എണ്ണം 49,000 കുറഞ്ഞ് 934,000 ആയി. റീട്ടെയിൽ, മൊത്തവ്യാപാരം, ഗതാഗതം, സംഭരണം, മോട്ടോർ വ്യാപാരം എന്നിവയിലെ ഒഴിവുകളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി.

ഈ അഞ്ച് വ്യവസായ മേഖലകലകളിലെയും നിലവാരം കോവിഡിന് മുമ്പുള്ളതിനേക്കാൾ താഴെയായി. എന്നാൽ മൊത്തത്തിലുള്ള തൊഴിൽ ഒഴിവുകൾ, ഇപ്പോഴും കോവിഡ് പാൻഡെമിക്കിന് മുമ്പുള്ള നിലവാരത്തിന് മുകളിലാണ്‌. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന തൊഴിലുടമകളുടെയോ ബിസിനസ്സുകളുടെയോ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ ഗണ്യമായി കുറഞ്ഞുവെന്നും, എങ്കിലും വരും മാസങ്ങളിൽ സ്ഥിതിഗതികൾ കുറച്ചുകൂടി മയപ്പെടുത്തുന്നതിന്റെ സൂചനകളുമുണ്ടെന്നാണ് ഒഎൻഎസിലെ (ONS) ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നർ ബിബിസിയുടെ ടുഡേ പ്രോഗ്രാമിനോട് പറഞ്ഞത്‌.

തൊഴിലാളികളുടെ ശക്തമായ ഡിമാൻഡ്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസൃതമായി ഉയർന്ന ശമ്പള ഡിമാൻഡ് തുടങ്ങി, മുൻപ് ശമ്പള വളർച്ചയ്ക്ക് ആക്കം കൂട്ടിയ സാഹചര്യങ്ങൾ ഇപ്പോൾ നിലനിൽക്കുന്നില്ല എന്നാണ് മിസ്. സെൽഫിൻ പറഞ്ഞത്. ജോലി ഒഴിവുകൾ ഇനിയും കുറയുമെന്ന്‌ പ്രതീക്ഷിക്കുന്നതായും, വർഷാവസാനത്തോടെ ശമ്പള വളർച്ച നിരക്ക് 2% ആയി കുറയാൻ ഇത് മൂലം ഇടയാകുമെന്നും മിസ്. സെൽഫിൻ കൂട്ടിച്ചേർത്തു.

labor market
Advertisment