ചരിത്രത്തിലെ ഏറ്റവും കടുത്ത ഭീഷണിയില്‍ യുകെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vhhnbhj ghbj

ലണ്ടന്‍: നാളിതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണമായ ഭീകരാന്തരീക്ഷത്തെയാണ് യുകെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാസേനാ തലവന്‍ ജനറല്‍ കെന്‍ മക്കല്ലം. യുകെയുടെ ഔദ്യോഗിക ആഭ്യന്തര സെക്യൂരിറ്റി സര്‍വീസ് ആന്‍ഡ് ഇന്‍റലിജന്‍സ് ഏജന്‍സിയാണ് മിലിറ്ററി ഇന്‍റലിജന്‍സ് സെക്ഷന്‍ 5 എന്ന എംഐ5. അത്യപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ എംഐ 5 തലവന്‍ മുന്നറിയിപ്പുകള്‍ നല്‍കാറുള്ളു. അതിനാല്‍ എംഐ 5 തലവന്‍റെ വെളിപ്പെടുത്തലുകളെ വലിയ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്.

ലണ്ടനിലെ കൗണ്ടര്‍ ടെററിസം ഓപ്പറേഷന്‍സ് സെന്‍ററില്‍ (സിടിഒസി) ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യുകെയുടെ സുരക്ഷയെ തകര്‍ക്കാന്‍ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളും തീവ്രവാദത്തില്‍ നിന്നുള്ള നിലവിലുള്ള ഭീഷണികളും വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

യുകെയില്‍ 2017 മാര്‍ച്ച് മുതല്‍ 43വന്‍ ആക്രമണ പദ്ധതികളാണ് അന്ത്യ ഘട്ടത്തില്‍ തടസപ്പെടുത്തി നിരവധി ജീവന്‍ രക്ഷിച്ചതെന്ന് എംഐ 5 മേധാവി പറഞ്ഞു. 2022 ന്‍റെ തുടക്കം മുതല്‍ ബ്രിട്ടനില്‍ ഇറാന്‍ പിന്തുണയുള്ള 20 ഭീകരാക്രമണ പദ്ധതികള്‍ക്ക് എംഐ5 ഉം ബ്രിട്ടീഷ് പോലീസും തടയിട്ടതായി അദ്ദേഹം വ്യക്തമാക്കി. ഈ ഗൂഢാലോചനകളില്‍ 75 ശതമാനവും ഇസ്ളാമിക തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു, 25 ശതമാനം തീവ്ര വലതുപക്ഷ ഭീകരതയുമായി ബന്ധപ്പെട്ടതാണ്.

ആഭ്യന്തര ഭീകരതയ്ക്കു പുറമേ റഷ്യ, ഇറാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും കടുത്ത സുരക്ഷാഭീഷണി അഭിമുഖീകരിക്കുകയാണ് യുകെ. എംഐ5 ന്‍റെ 13 ശതമാനം തീവ്രവാദ അന്വേഷണങ്ങളും എത്തി നില്‍ക്കുന്നത് 18 വയസിനു താഴെയുള്ളവരിലാണ്. യുകെയിലെ വലതുപക്ഷ തീവ്രവാദം സൂക്ഷ്മമായ ഓണ്‍ലൈന്‍ പ്രചരണങ്ങളിലൂടെയാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. സമകാലിക ഭീഷണികളില്‍ ഇന്‍റര്‍നെറ്റും ഒരു പ്രധാന പങ്ക് വഹിക്കുന്നു.സിനഗോഗ് ആക്രമണ പദ്ധതികള്‍ മുതല്‍ പൊതു പരിപാടികളില്‍ കുത്തേറ്റത് വരെ ഇന്‍റര്‍നെറ്റ് പ്രചരണത്തിലൂടെ എളുപ്പത്തില്‍ നടപ്പാക്കിയ ആക്രമണ പദ്ധതികളായിരുന്നു.

മിഡില്‍ ഈസ്ററിലെ സംഭവങ്ങള്‍, പ്രത്യേകിച്ച് ഇസ്രായേലിനെയും ഗാസയെയും ബാധിക്കുന്ന സമീപകാല സംഘര്‍ഷങ്ങള്‍ നിലവില്‍ യുകെയിലും വലിയ ഭീഷണി ഉയര്‍ത്തുന്നു.

Advertisment