/sathyam/media/media_files/zBjSDEIIU8bNPSs9WeeI.jpg)
അക്രിങ്ങ്റ്റൺ: വ്യത്യസ്ത ആശയം കൊണ്ടു യു കെയിലെ മിന്നും താരമായിരിക്കുകയാണ് അക്രിങ്ങ്റ്റണിലെ മലയാളി ഉടമസ്ഥതയിലുള്ള 'എയ്ഞ്ചൽ മൗണ്ട് കെയർ ഹോം'.
ഒരുകാലത്ത് യു കെയിൽ തുണിമില്ലുകളുടേയും പഞ്ഞി വ്യവസായത്തിന്റെയും ഈറ്റില്ലം എന്ന പ്രശസ്തിയിൽ വിരാചിച്ചിരുന്ന അക്രിങ്ങ്റ്റൺ, ഇന്ന് വാർത്തകളിൽ ഇടം നേടിയത് ഇവിടുത്തെ 'എയ്ഞ്ചൽ മൗണ്ട്' എന്ന കെയർ ഹോമിൽ നടപ്പിൽ വരുത്തിയ ഒരു നൂതന ആശയത്തിന്റെ ചുവടുപിടിച്ചാണ്.
ഒറ്റപ്പെടലിന്റെയും മറവിയുടെയും വെള്ള ചുമർ കെട്ടുകളെ, പുഞ്ചിരിയുടെയും നിറമുള്ള ഓർമകളുടെയും വർണ്ണക്കൂട്ടുകൾ കൊണ്ടു മനോഹരമാക്കിയപ്പോൾ യു കെയുടെ ആരോഗ്യമേഖലയിൽ എഴുതി ചേർക്കപ്പെട്ടത് ഒരു പുതു ചരിത്രം കൂടിയാണ്.
'എയ്ഞ്ചൽ മൗണ്ട് കെയർ ഹോമി'ലെ ഓരോ താമസക്കാരുടെയും മുറികളുടെ ചുവരുകളും ഒന്നിച്ചു കൂടുന്ന ഇടങ്ങളുമാണ് അവരുടെ അഭിരുചികൾ കൂടി പരിഗണിച്ചുകൊണ്ട് മെനഞ്ഞ ചിത്രങ്ങളാൽ ഒരുക്കിയിരിക്കുന്നത്.
മാനേജ്മെന്റും ജീവനക്കാരും ചേർന്നു രൂപപ്പെടുത്തിയ ഈ പുത്തൻ ആശയം, യു കെയിൽ ഇതിനോടകം തന്നെ വൈറൽ ആകുകയും വൻ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
ചുമരിൽ വരച്ചു ചേർക്കേണ്ട ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലും മാനേജ്മെന്റ് തികച്ചും വ്യത്യസ്ത പുലർത്തിയിട്ടുണ്ട്. ഹോമിലെ താമസക്കാരുടെ ജീവിതവുമായി ബന്ധിപ്പിക്കാവുന്ന ഏടുകൾ കോർത്തിണക്കിയും, ആശയങ്ങൾ പലവട്ടം ചർച്ച ചെയ്തും രൂപപ്പെടുത്തിയ മോഡലുകളാണ് പിന്നീട് മനോഹരങ്ങളായ
ചുമർ ചിത്രങ്ങളായി രൂപം കൊള്ളുന്നത്. യു കെയിലെ തന്നെ ഈ മേഖലയിലെ വിദഗ്ധർ മാസങ്ങൾ നീണ്ടു നിന്ന പ്രയത്നം കൊണ്ടാണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്.
ഹോമിലെ താമസക്കാരുടെ മങ്ങിയ ഓർമ്മകിളിൽ വർണ്ണങ്ങളുടെ പെരുമഴ പെയ്യിച്ച കെയർ ഹോം മാനേജ്മെന്റിനോടും ജീവനക്കാരോടും വാക്കുകളിൽ ഒതുങ്ങാത്ത നന്ദിയുമായി റെസിഡന്റ്സിന്റെ കുടുംബങ്ങളും പിന്തുണയുമായി എത്തിയിട്ടുണ്ട്.
മലയാളി സംരംഭകയും യു കെയിലെ പൊതുരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലേയും നിറസാന്നിധ്യവുമായ ഷൈനു മാത്യൂസ് ചാമക്കാലയുടേയും 'പ്രാണ ഹോസ്പിറ്റൽ' ഉടമയും കേരളത്തിലെ
പ്രശസ്ത ഗൈനകോളജിസ്റ്റുമായ ഷൈനി ക്ലെയർ മാത്യൂസിന്റെയും ഉടമസ്തയിലുള്ള കെയർ ഹോം ശൃംഖലയിലെ ഒന്നാണ് 39 റെസിഡന്റ്‌സിന് ആതുര സേവനം നൽകുന്ന 'എയ്ഞ്ചൽ മൗണ്ട് കെയർ ഹോം'. സഹോദരിമാരായ ഉടമകളുടെ സ്വപ്ന സാഫല്യത്തിന്റെ പൂർത്തീകരണമായി 2022 - ൽ സ്ഥാപിതമായ 'എയ്ഞ്ചൽ മൗണ്ട്' ഇന്ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ കെയർ ഹോമുകളിൽ ഒന്നായി നിലകൊള്ളുന്നു.
ലോകത്തിലെ ഏറ്റവും സാന്ദ്രതയുള്ളതും ബലവത്തായതുമായ കെട്ടിട നിർമാണ ഇഷ്ട്ടികകൾ നിർമിക്കുന്ന ഇടമെന്ന പ്രതാപം അലങ്കരിക്കുന്ന അക്രിങ്ങ്റ്റണിലെ ഒരു സ്ഥാപനത്തിന്റെ കെട്ടിട ചുമരുകൾ, ഇത്തരത്തിലുള്ള പ്രശസ്തിയിലേക്ക് ഉയർന്നത് തികച്ചും യാദൃശ്ചികം.
ഇതാദ്യമായല്ല 'എയ്ഞ്ചൽ മൗണ്ട് കെയർ ഹോം' വാർത്തകളിൽ ഇടം നേടുന്നത്. പോയവർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി കെയർ ഹോമിൽ സംഘടിപ്പിച്ച 'മെഗാ വടംവലി മത്സര'വും, കെയർ ഹോമിന്റെ ചുറ്റുവട്ടത്തു താമസിക്കുന്ന തദ്ദേശ്ലീയരെയും ജീവനക്കാരുടെ കുടുംബാങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും അന്ന് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
പപ്പടവും, നാലുകൂട്ടം പായസവും കറികളും ചേർന്നു തൂശനിലയിൽ വിളമ്പിയ ഓണസദ്യയുടെ സ്വാദ് നുണയാൻ എത്തിയ തദ്ദേശ്ലീയരുടെ ചിത്രങ്ങൾ സഹിതമുള്ള വാർത്ത വലിയ പ്രധാന്യത്തോടെയാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ചുവർ ചിത്രങ്ങൾ കൊണ്ടു വിസ്മയം ഒരുക്കുന്നതിൽ 'എയ്ഞ്ചൽ മൗണ്ടി'നോടൊപ്പം തന്നെ ശ്രദ്ധ നേടാൻ സഹോദര സ്ഥാപനമായ 'ടിഫിൻ ബോക്സ്' റെസ്റ്ററന്റിനും (കവൻട്രി) സാധിച്ചിട്ടുണ്ട്. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും കഥകളിയും ആഘോഷങ്ങളും ഒക്കെ ചേർന്ന നയന മനോഹര കാഴ്ചകളാണ് അവിടുത്തെ ചുവരുകളിലെ മുഖ്യ ആകർഷണം.
സിനിമ പ്രേമികളെ ആവേശം കൊള്ളിച്ചുകൊണ്ട് മമ്മൂക്കയും ലാലേട്ടനും പകർന്നാടിയ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ ജീവൻ തുളുമ്പുന്ന സ്കെച്ചുകൾ ഒരു റീൽ കണക്കെ നമ്മുടെ ഓർമകളിൽ മിന്നി മറയും.
പ്രധാന ഇടങ്ങളിലും കോൺഫറൻസ് ഹാളുകളിലുമടക്കം ഒരുക്കിയിരിക്കുന്ന ഭീമൻ ചുവർ ചിത്രങ്ങളുടെ ഓരം പറ്റി ഇരുന്നുകൊണ്ടു ഭക്ഷണം ആസ്വദിക്കുന്നതിന്റെ അനുഭൂതി ഒരിക്കലെങ്കിലും നേരിട്ട് അനുഭവിക്കേണ്ടതാണ് എന്നാണ് ഇവിടം സന്ദർശിച്ചവരുടെ നേർ സാക്ഷ്യം.
400 - ൽ പരം സീറ്റിങ് കപ്പാസിറ്റിയുമായി യു കെയിലെ മലയാളി ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽ ഏറ്റവും വലിപ്പമേറിയത് എന്ന ഖ്യാതിയുള്ള 'ടിഫിൻ ബോക്സിൽ', അത്യാധുനിക സംവിദാനങ്ങളോടെയുള്ള ഒന്നിൽ കൂടുതൽ കോൺഫറൻസ് ഹാളുകൾ, പാർട്ടികൾ നടത്തുന്നതിനു വേണ്ടിയുള്ള സജീകരണങ്ങൾ, 'ടെറസ് ബാർ' ഉൾപ്പടെ ഒന്നിൽ കൂടുതൽ ബാറുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.