/sathyam/media/post_attachments/j3uv71yDx7ZBcG8DiSGV.jpg)
ചിറ്റൂർ: ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നു വൈകീട്ട് പാൽ സംഭരിക്കില്ലെന്നും, നിലവിൽ സംഭരിക്കുന്ന പാലിൽ 40 ശതമാനം കുറവു വരുത്തുമെന്നുമുള്ള മിൽമയുടെ തീരുമാനത്തിനെതിരെ സൗജന്യമായി പാൽ നൽകി കർഷകരുടെ പ്രതിഷേധം.
മൂലത്തറ ക്ഷീര സഹകരണ സംഘത്തിലെ കർഷകർ ചൊവ്വാഴ്ച വൈകീട്ട് മീനാക്ഷിപുരം ഭാഗത്തെ വീടുകളിൽ പാൽ നൽകിയാണ് പ്രതിഷേധിച്ചത്. ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
മിൽമ മലബാർ മേഖലയിൽ നിന്നു പ്രതിദിനം 7.5 ലക്ഷം ലിറ്ററിൽ അധികം പാലാണ് സംഭരിക്കുന്നതെന്നും 40 ശതമാനം വേണ്ടെന്ന് വെച്ചാൽ മൂന്നു ലക്ഷം ലിറ്റർ പാൽ ഉപയോഗ ശൂന്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ തീരുമാനത്തിലൂടെ വരുന്ന 1.25 കോടിയോളം രൂപയുടെ നഷ്ടം , ഒന്നും രണ്ടും പശുക്കൾ കൊണ്ട് ഉപജീവനം നടത്തുന്നവർ പോലും വഹിക്കുകയെന്നത് പ്രായോഗികമല്ല. പാലുൽപ്പാദനം നിർത്തിവെക്കുക എന്നത് സാങ്കേതികമായി കഴിയുകയുമില്ല.
ആയതിനാൽ നഷ്ടം സർക്കാർ വഹിക്കുകയോ മിൽമയും സർക്കാരും ചേർന്ന് വഹിക്കുകയോ വേണം. മിൽമ തീരുമാനം പുനപരിശോധിച്ചില്ലെങ്കിൽ കടുത്ത സമര പരിപാടികൾക്കു രൂപം നൽകുമെന്നും സുമേഷ് അച്യുതൻ കൂട്ടിച്ചേർത്തു.
മൂലത്തറ ക്ഷീര സഹകരണ സംഘം പ്രസിഡൻ്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, ആര്‍. ശ്രീജിത്ത്, എന്‍.സി സനാതനൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.