ഖത്തര്‍; എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് റെയിൻബോ ഷർട്ട് ധരിച്ചതിന് ഖത്തര്‍ തടഞ്ഞുവെച്ച അമേരിക്കന്‍ പത്രപ്രവർത്തകൻ ഗ്രാന്റ് വാള്‍ മരണപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്‍റെ സഹോദരനാണ് മരണവിവരം പുറത്തറിയിച്ചത്. ഇന്ന് പുലര്‍ച്ചെ നടന്ന അര്‍ജന്‍റീന-നെതര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗ്രാന്‍റ് വാളിന്‍റെത് സ്വാഭാവിക മരണമല്ല കൊലപാതകമാണെന്ന് സഹോദരന്‍ എറിക് വാള്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ച ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം കവർ ചെയ്യുന്നതിനിടെയാണ് 48 കാരനായ ഗ്രാന്റ് കുഴഞ്ഞുവീണത്. സ്വവര്‍ഗ അനുരാഗം നിയമ വിരുദ്ധമായ ഖത്തറില്‍ എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണയുമായി റെയിന്‍ബോ ഷര്‍ട്ട് ധരിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് ഗ്രാന്‍റ് വാളിനെ കഴിഞ്ഞ മാസം തടഞ്ഞുവെച്ചിരുന്നു.
അല്‍ റയാനിലെ അഹമ്മദ് ബിന്‍ സ്റ്റേഡിയത്തില്‍ നടന്ന അമേരിക്ക – വെയില്‍സ് മത്സരം കാണാനെത്തിയപ്പോഴായിരുന്നു ഗ്രാന്‍റ് വാളിനെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്. തന്നോട് ഷര്‍ട്ട് ഊരിമാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടെന്നും സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തതിന് തന്‍റെ ഫോണ്‍ എടുത്തുമാറ്റിയെന്നും ഗ്രാന്‍റ് വാള്‍ പറഞ്ഞിരുന്നു.
“എന്റെ പേര് എറിക് വാള്‍. ഞാൻ വാഷിംഗ്ടണിലെ സിയാറ്റിലിലാണ് താമസിക്കുന്നത്. ഞാൻ ഗ്രാന്റ് വാളിന്റെ സഹോദരനാണ്. ഞാൻ സ്വവർഗ്ഗാനുരാഗിയാണ്. ലോകകപ്പിന് അവൻ റെയിന്‍ബോ കുപ്പായം അണിഞ്ഞതിന് കാരണം ഞാനാണ്. എന്റെ സഹോദരൻ ആരോഗ്യവാനായിരുന്നു. തനിക്ക് വധഭീഷണിയുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. എന്റെ സഹോദരൻ വെറുതെ മരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവൻ കൊല്ലപ്പെട്ടുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തെങ്കിലും തരത്തില്‍ എന്നെ സഹായിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു, ”ഗ്രാന്റിന്റെ സഹോദരൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.