കര്‍ക്കടകം ഒന്നിന് ഇനി 17 ദിവസങ്ങള്‍ മാത്രം ബാക്കി. പഞ്ഞമാസം, രാമായണമാസം എന്നീ പേരുകളിലും കര്‍ക്കടകം അറിയപ്പെടുന്നു. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ "കള്ളക്കർക്കടകം" എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ 'മഴക്കാല രോഗങ്ങൾ' ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു.
കനത്ത മഴ,ആരോഗ്യ പ്രശ്നങ്ങൾ, കാര്‍ഷിക മേഖലയിൽ തിരിച്ചടി തുടങ്ങിയവ ഈ മാസത്തിൽ ഏറുമെന്നാണ് പറയപ്പെടുന്നത്. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ "പഞ്ഞമാസം" എന്നും വിളിക്കപ്പെടുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തരണം ചെയ്യാനും ആത്മീയ ചിന്തകള്‍ മനസിൽ നിറയ്ക്കാനുമാണ് കര്‍ക്കടക മാസത്തെ രാമായണ പാരായണത്തിനായി പൂര്‍വ്വികര്‍ മാറ്റിവച്ചത്.
കഷ്ടതകളും ആകുലതകളും നിറയുന്നു എന്ന് കണക്കാക്കപ്പെടുന്ന കര്‍ക്കിടകത്തില്‍ ഭക്തര്‍ക്ക് ഒരേ ഒരു ആശ്വാസം രാമായണ ശീലുകളാണ്. കര്‍ക്കിടകത്തിലെ ദുസ്ഥിതികള്‍ മറികടന്ന് ശക്തി പകരുന്നതിന് വേണ്ടിയാണ് രാമായണ പാരായണത്തെ വിശ്വാസികള്‍ കാണുന്നത്. ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് ഈ കര്‍ക്കിടകം. ഈ മാസം തയ്യാറാക്കുന്ന കര്‍ക്കിടക കഞ്ഞി ഏറെ പ്രശ്‌സ്തമാണ്.
പ്രസിദ്ധമായ 'നാലമ്പലദർശനം' എന്ന തീർത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്. കര്‍ക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന സവിശേഷകരമായ കര്‍മ്മമാണ് പിതൃദര്‍പ്പണം. കര്‍ക്കടക വാവ് ദിവസമാണ് പിതൃദര്‍പ്പണം നടത്തുന്നത്. ജൂലൈ 28നാണ് ഇക്കുറി കര്‍ക്കടകവാവ്. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.