മുറവിളിക്ക് മുൻപിൽ മറുവിളിയുമായി തിരികെയെത്തുന്ന ക്രിസ്തുവിനെയാണ് നോമ്പാചരണത്തിലൂടെ നാം തിരിച്ചറിയേണ്ടത് - റവ. സുബിന്‍ ജോണ്‍

New Update

publive-image

ഡാളസ്: മനുഷ്യജീവിതത്തില്‍ പലപ്പോഴും പരിഹരിക്കാനാകാത്ത ആളികത്തുന്ന അനുഭവത്തിലൂടെ കടന്നു പോകേണ്ടിവരുന്ന സാഹചര്യത്തില്‍ ഹൃദയത്തിന്റെ അഗാധതലത്തില്‍ നിന്നും ഉയരുന്ന മുറവിളികേട്ട് മറുവിളിയുമായി തിരികെയുത്തുന്ന ക്രിസ്തുനാഥനെ തിരിച്ചറിയുക എന്നതായിരിക്കണം നോമ്പാചരണത്തിലൂടെ നാം നേടിയെടുക്കേണ്ടതെന്ന് തെലുങ്കാനയില്‍ മിഷ്‌നറി അച്ചനായി പ്രവര്‍ത്തിക്കുന്ന, മാര്‍ത്തോമ സഭയിലെ യുവതലമുറയിലെ പട്ടക്കരനായ ഗായകനും, ഗാനരചയിതാവുമായ റവ. സുബിന്‍ ജോണ്‍ ഉദ്‌ബോധിപ്പിച്ചു.

Advertisment

നോമ്പാചരണത്തിന്റെ മുപ്പത്തി ഒമ്പതാം സന്ധ്യയില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് സൂം വഴി സംഘടിപ്പിച്ച യോഗത്തില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു സുബിനച്ചന്‍. അന്ധകാരത്തില്‍ നിന്നും അത്ഭുത പ്രകാശത്തിലേക്ക് നയിക്കപ്പെട്ട ബര്‍ത്തിമായ എന്ന അന്ധനായ മനുഷ്യന്റെ ജീവിതാനുഭവങ്ങളെ മാര്‍ക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായത്തില്‍ നിന്നും അച്ചന്‍ വിശദീകരിച്ചു.

വഴിയരികില്‍ അന്ധനായി ഭിക്ഷ യാചിച്ചിരുന്ന ബര്‍ത്തിമായിയുടെ 'ദാവിദ് പുത്രാ എന്നോടു കരുണയുണ്ടാകണമേ' എന്ന ദീനരോദനത്തെ മറികടക്കാനാകാതെ ബഹുപുരുഷാരത്തോടൊപ്പം യെരുശലേമില്‍ നിന്നു യരിഹോവിലേക്ക് യാത്ര ചെയ്തിരുന്ന ക്രിസ്തുനാഥന്‍ തിരികെയെത്തി അവന് കാഴ്ച നല്‍കിയതു നമ്മുടെ മുമ്പില്‍ വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഭൂരിപക്ഷത്തോടൊപ്പം സഞ്ചരിക്കുമ്പോഴും ന്യൂനപക്ഷത്തെ വിസ്മരിക്കാത്ത ക്രിസ്തുനാഥന്റെ മാതൃകയാണ് നാം പിന്തുടരേണ്ടതെന്നും അച്ചന്‍ പറഞ്ഞു.

ബര്‍ത്തിമായി എന്ന അന്ധന് ക്രിസ്തുവിനെ കണ്ടെത്തിയപ്പോഴാണ് അവന്റെ അന്ധത മാറികിട്ടിയത്. ക്രിസ്തുവിനെ കൂടാതെയുള്ള യാത്ര അന്ധകാരത്തിലൂടെയുള്ളതായിരിക്കുമെന്നും, ക്രിസ്തുവിനെ കണ്ടെത്തുന്നതാണ് അന്ധതക്കു പരിഹാരമെന്ന് നാം തിരിച്ചറിയണമെന്നും അച്ചന്‍ പറഞ്ഞു. കണ്ണുണ്ടായിട്ടും കാണാത്തവരുടെ നടുവില്‍ കണ്ണില്ലാതിരുന്നിട്ടും രക്ഷകനെ തിരിച്ചറിയുന്ന ദാവീദുപുത്രാ എന്നോടു കരുണ ചെയ്യണമേ എന്ന ബര്‍ത്തിമായുടെ പ്രാര്‍ത്ഥനയായിരിക്കണം നമ്മുടേതെന്നും അച്ചന്‍ പറഞ്ഞു. ഇടവക വികാരി റവ. മാത്യു ജോസഫ് അച്ചന്‍ സ്വാഗതവും, സെക്രട്ടറി തോമസ് ഈശോ നന്ദിയും പറഞ്ഞു.

us news
Advertisment