കുവൈറ്റ് പ്രവാസി സമൂഹത്തിൽ, നാലുപതിറ്റാണ്ടിലേറെ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന പ്രമുഖ സാമൂഹ്യസാംസ്‌കാരിക പ്രവർത്തകനായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറം (കെ.ഇ.എഫ്.) ദുഖം രേഖപ്പെടുത്തി.
കുവൈറ്റ് കേരള മുസ്ലീം അസ്സോസിയേഷൻ (കെ.കെ.എം.എ.) ന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന സഗീർ, പ്രവാസി സംഘടനകളുടെ പ്രവർത്തന പദ്ധതികളിൽ മാനുഷിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുഖ്യസ്ഥാനം നൽകുന്നതിൽ മാതൃകാപരമായ നേതൃത്വം വഹിച്ചു.
കേരളത്തിലെ വിവിധ ആശുപത്രികളിൽ ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കുന്നതിലും മാഗ്നറ്റ് എന്ന സന്നദ്ധ സേവന സംഘം കുവൈറ്റിൽ രൂപീകരിക്കുന്നതിലും മുൻകൈ എടുത്ത സഗീർ തൃക്കരിപ്പൂരിന്റെ സാമൂഹ്യസേവന തത്പരത അദ്ദേഹത്തെ മറ്റു സംഘടനാ നേതാക്കളിൽ നിന്നൊക്കെ വ്യത്യസ്ഥനാക്കിയിരുന്നതായി കെ.ഇ.എഫ്. ജനറൽ കൺവീനർ അബ്ദുൾ സഗീർ അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിയിൽ ആശങ്കാകുലരായ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം സഗീർ തൃക്കരിപ്പൂരിന്റെ വിയോഗം ഏറെ വേദനാകരമാണു. തന്റെ ഭാര്യ മരിച്ച് ഏതാനും ആഴ്ച്ചകൾക്കകമാണു അദ്ദേഹവും മരിക്കുന്നത്.
സഗീർ തൃക്കരിപ്പൂരിന്റെ വിയോഗത്തിൽ കെ ഇ എഫ് ന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ തീവ്രവേദനയിൽ പങ്കുചേരുന്നതായും അബ്ദുൾ സഗീർ അറിയിച്ചു.