കൊല്ലം: കൊല്ലം നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ ജില്ലയിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ശാസ്താംകോട്ട തടാകത്തിൽ നിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാന്റുകൾക്ക് സംരക്ഷണമില്ല. പ്ലാന്റിന്റെ പരിസരങ്ങളും പ്ലാൻ്റിനുള്ളിലും കാട് മൂടി കിടക്കുന്ന ഭാഗങ്ങൾ മാലിന്യ നിഷേപകേന്ദ്രങ്ങളായി മാറിയിരിക്കയാണ്.
ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും വിഹാരകേന്ദ്രങ്ങളായും പ്ലാന്റിലെ കാടുകൾ മാറിയിട്ടുണ്ട്. പ്രധാനമായും മൂന്ന് പ്ലാൻ്റുകളാണ് ഇവിടെ ഉള്ളത്. കൊല്ലം പട്ടണത്തിലേക്കും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം ചെയ്യുന്ന പ്രധാന ട്രീറ്റ്മെൻ്റ് പ്ലാൻ്റ് ശാസ്താംകോട്ട-ചവറ റോഡിന് സമീപമാണ്. മറ്റൊന്ന് ചവറ കുടിവെള്ള പദ്ധതിയുടെയും സുനാമി മേഖലകളിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്നതും ഈ പ്ലാന്റിൽ നിന്നാണ്. ഈ ഭാഗങ്ങളാണ് പ്രധാനമായും കാട്കയറി കിടക്കുന്നത്.
കാടുമൂടിയ പരിസരം പ്ലാൻ്റുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസ് കരുനാഗപ്പള്ളി – ശാസ്താംകോട്ട പ്രധാന റോഡിന് തെക്ക് വശത്തായ തടാകതീരത്താണ്. ഇവിടെ സംരക്ഷിത മേഖലയാണന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ടങ്കിലും യാതൊരു വിധ സംരക്ഷണവും ഇല്ല എന്നതാണ് യാഥാർത്ഥ്യം. ആർക്കും ഏത് സമയവും കയറി പോകാമെന്ന ഇടമായി ഇവിടം മാറിയിട്ടുണ്ട്. സാമുഹ്യ വിരുദ്ധ ശല്യവും മദ്യപശല്യവും രൂക്ഷമാണ്. വർഷങ്ങൾക്ക് മുൻപ് ഇവിടെ കാവൽക്കാരെ ഉൾപ്പെടെ വിന്യസിച്ച് സംരക്ഷിച്ചു വന്നിരുന്ന ഇവിടം ഇപ്പോൾ സംരക്ഷിത മേഖലയാണ് എന്ന ബോർഡ് മാത്രം അവശേഷിക്കുന്നു.