റിയാദ്: വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയ രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ യാത്ര ചെയ്യരുതെന്ന് സൗദി പൗരന്മാരോട് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. മാർച്ച് 31 മുതൽ വകഭേദം സംഭവിച്ച കൊറോണ വൈറസ് രൂക്ഷമായ രാജ്യങ്ങളിലേക്ക് പ്രത്യേക അനുമതി വേണമെന്ന നിർദേശമാണ് മുന്നോട്ട് വെച്ചത്.
ലിബിയ, സിറിയ, ലെബനോൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, കോംഗോ, അഫ്‌ഗാനിസ്ഥാൻ, വെനീസുല, ബെലാറസ് തുടങ്ങിയ പന്ത്രണ്ടു രാജ്യങ്ങളിലേക്കും വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയ രാജ്യങ്ങളിൽ വൈറസ് നിയന്ത്രണ വിധേയമല്ലാത്ത മറ്റു രാജ്യങ്ങളിലേക്കുമുള്ള യാത്രകൾക്കാണ് മുൻകൂർ അനുമതി തേടണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാർക്ക് നിർദേശം നൽകിയത്.
ഇവിടെയുള്ള പൗരന്മാർ അടിയന്തിരമായി എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും വൈറസ് പടർന്നു പിടിച്ച ഭാഗങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പൗരന്മാരുടെ സുരക്ഷ, ആരോഗ്യ സംരക്ഷണം മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നിർദേശം പുറത്തിറക്കിയത്.